തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി എത്തിയത് ബാങ്കോക്കിൽ നിന്ന്. ബിസിനസ് തിരക്കുകൾക്കിടെയിലാണ് ജന്മനാടായ നാട്ടികയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ അദ്ദേഹമെത്തിയത്.
ബാങ്കോക്കിൽ ലുലുവിന്റെ പുതിയ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്. അതിൻ്റെ തിരക്കുകൾ മാറ്റിവെച്ചാണ് ഉച്ചയോടെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിൽ എം.എ.യൂസുഫലി പറന്നിറങ്ങിയത്.ഉച്ചയ്ക്ക് മൂന്നോടെ നെടുമ്പാശേരിയിൽ നിന്ന് ഹെലികോപ്റ്ററിൽ നാട്ടികയിലെത്തി. നാട്ടിക ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ ഒന്നാം ബൂത്തായ എംഎൽപി സ്കൂളിൽ വൈകിട്ടോടെ അദ്ദേഹം വോട്ട് രേഖപ്പെടുത്തി.
യൂഡിഎഫ് സ്ഥാനാർഥിയായ കെ.എ. ഷൗക്കത്തലി, ബിജെപി സ്ഥാനാർഥി പി.വി. സെന്തിൽ കുമാർ, എൽഡിഎഫ് സ്ഥാനാർഥി എ.പി. മുരളി എന്നിവർ ബൂത്തിന് മുന്നിൽ അദ്ദേഹത്തെ കാത്തുനിന്നിരുന്നു.. സ്ഥാനാർഥികളോടും നാട്ടുകാരോടും സൗഹൃദം പങ്കു വെച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

