കൊച്ചി: വയനാട് തുരങ്ക പാത നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തുരങ്ക പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളിൽ ഒരു വീഴ്ചയുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എല്ലാ അനുമതികളും പൂർത്തിയാക്കിയാണ് നിർമ്മാണം തുടങ്ങിയത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ടാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹര്‍ജി നൽകിയിരുന്നത്.
താമരശേരി ചുരത്തിന് ബദലായി കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട പദ്ധതി.
തുരങ്കപാത നിര്‍മാണത്തിന് അനുമതി നേടുകയെന്നത് ചുരം യാത്രയേക്കാള്‍ ദുഷ്കരമായ കടമ്പയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണോദ്ഘാടനം എന്ന പേരില്‍ പ്രോജക്ട് ലോഞ്ചിംഗ് നടത്തിയെങ്കിലും പിന്നെയും അഞ്ച് വര്‍ങ്ങള്‍ കഴിഞ്ഞാണ് തുരങ്ക പാത നിര്‍മാണത്തിനുളള തടസങ്ങള്‍ നീങ്ങിയത്.
കോഴിക്കോട് കണ്ണൂര്‍ മലപ്പുറം ജില്ലകളെ വയനാടുമായി ബന്ധിപ്പിക്കുന്ന അഞ്ച് ചുരങ്ങള്‍ നിലവിലുണ്ട്. ഓരോ ചുരത്തിലും ഗതാഗത കുരുക്ക് രൂക്ഷമാകുമ്പോള്‍ ബദല്‍പാതകള്‍ എന്ന ആവശ്യങ്ങളും ഉയരും. ഏറ്റവും തിരക്കേറിയതും ദേശീയപാത കടന്നുപോകുന്നതുമായ താമരശേരി ചുരത്തിന് ബദലായി നിര്‍ദ്ദേശിക്കപ്പെട്ട പാതകളില്‍ ഒന്നായിരുന്നു കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിനെയും വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിനെയും ബന്ധിപ്പിച്ചുള്ള പാത.

