കണ്ണൂര്‍: പിണറായിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ സി.പി.എം പ്രവര്‍ത്തകന് ഗുരുതര പരിക്ക്. വെണ്ടുട്ടായി കനാല്‍ക്കകരയിലായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ പിണറായി സ്വദേശി വിപിന്‍ രാജിന്റെ കൈപ്പത്തി അറ്റു. ഓലപ്പടക്കം പൊട്ടിയതാണ് എന്നാണ് വിപിന്റെ മൊഴി. അപകടം നടന്ന ഉടന്‍ തന്നെ വിപിനെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. വിപിന്‍ രാജ് നിരവധി കേസുകളില്‍ പ്രതിയാണെന്നും കാപ്പ ചുമത്തി നാടുകടത്തിയ ആളാണെന്നും പൊലീസ് അറിയിച്ചു. കോണ്‍ഗ്രസ് ഓഫിസ് തീവച്ച് നശിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. സ്‌ഫോടക വസ്തുക്കള്‍ ഇയാളുടെ കയ്യിലിരുന്ന് പൊട്ടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗുരുതര പരിക്കാണ് സംഭവിച്ചതെന്നാണ് വിവരം
അതേസമയം പിണറായിയില്‍ പൊട്ടിയത് ബോംബ് അല്ലെന്ന് പൊലീസ് വ്യക്തമാക്കി. വിജയാഘോഷത്തിനു ശേഷം ബാക്കിവന്ന പടക്കമാണെന്നാണ് കണ്ടെത്തല്‍. വിപിൻ രാജിന്‍റെ വീടിനു സമീപത്ത് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സ്ഫോടനം. പിണറായിയില്‍ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി എന്നാണ് ആദ്യം പുറത്തുവന്ന വിവരം. പാനൂർ, പാറാട് മേഖലകളിൽ സംഘർഷ സാധ്യത നിലനിൽക്കെ പിണറായിയിൽ സ്ഫോടനമുണ്ടായത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനിടെ ഉണ്ടായ അപകടമാണോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

