കൊച്ചി: ഭർത്താവിനെ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയെ മർദ്ദിച്ച സി.ഐ ക്ക് സസ്പെൻഷൻ. ഇപ്പോൾ അരൂർ സി.ഐ ആയ പ്രതാപചന്ദ്രനെയാണ് ദക്ഷിണ മേഖല ഐജി ശ്യാം സുന്ദർ സസ്പെൻഡ് ചെയ്തത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ 2024ൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ദൃശ്യത്തിൽ പ്രതാപചന്ദ്രൻ യുവതിയുടെ കരണത്തടിക്കുന്നത് വ്യക്തമായിരുന്നു. ഹൈക്കോടതി നിർദേശ പ്രകാരമാണ് സിസിടിവി ദൃശ്യങ്ങൾ പരാതിക്കാരിക്ക് ലഭിച്ചത്.
2024 ജൂൺ 20നായിരുന്നു കേസിനാസ്പദമായ സംഭവം. പൊലീസ് പൊതുസ്ഥലത്ത് വച്ച് രണ്ടുപേരെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവ് മൊബൈലിൽ പകർത്തിയിരുന്നു. മഫ്തിലെത്തിയ പൊലീസ് ദൃശ്യങ്ങൾ പകർത്തിയ ആളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതന്വേഷിച്ച് സ്റ്റേഷനിലെത്തിയ യുവതിയെ സിഐ പ്രതാപചന്ദ്രൻ മർദിക്കുകയായിരുന്നു. യുവതിയുടെ നെഞ്ചിൽ പിടിച്ച് തള്ളുന്നതും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇതിനെതിരെ പരാതിപ്പെട്ടെങ്കിലും പൊലീസ് ഇതെല്ലാം നിഷേധിച്ചിരുന്നു. യുവതി പൊലീസുകാരെ മർദിച്ചെന്നും ഉദ്യോഗസ്ഥർ ആരോപിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടണമെന്ന് യുവതിയും ഭർത്താവും ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനാൽ ഇവർ നേരിട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

