അബുദാബിയിലെ വാഹനാപകടം; നാല് കുട്ടികള്‍ക്കും യാത്രാമൊഴി

  • Home-FINAL
  • Business & Strategy
  • അബുദാബിയിലെ വാഹനാപകടം; നാല് കുട്ടികള്‍ക്കും യാത്രാമൊഴി

അബുദാബിയിലെ വാഹനാപകടം; നാല് കുട്ടികള്‍ക്കും യാത്രാമൊഴി


അബുദാബി: വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ഒരു കുടുംബത്തിലെ നാല് കുട്ടികള്‍ക്ക് യാത്രാമൊഴി നല്‍കി പ്രവാസ ലോകം. ദുബായ് സോനാപൂരിലെ കബര്‍ സ്ഥാനിലാണ് നാല് സഹോദരങ്ങള്‍ക്കും അന്ത്യനിദ്ര. കുടുംബാംഗങ്ങളും സാമൂഹിക പ്രവര്‍ത്തകരുമടക്കം നിരവധി ആളുകള്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷികളായി.
ഉള്ളുലയ്ക്കുന്ന വേദനയോടെ നാല് കുട്ടികളുടെയും ചേതനയറ്റ ശരീരം ബന്ധുക്കള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് അബുദബിയിലെ ബനിയാസ് മോര്‍ച്ചറിക്ക് സമീപം പ്രത്യേക പ്രാര്‍ത്ഥനയും ഹൃസ്വ സമയത്തെ പൊതുദര്‍ശനവും നടന്നു. ഉച്ചയ്ക്ക് ശേഷം അഷാസ്, അമ്മാര്‍, അസാം, അയാഷ് എന്നിവരുടെ മൃതദേഹം ദുബായില്‍ എത്തിച്ചു.

മുഹൈസിനയിലെ അല്‍ ഷുഹാദ പള്ളിയിലായിരുന്നു മയത്ത് നമസ്‌കാരം. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം കുട്ടികളുടെ മൃതദേഹം കബര്‍സ്ഥാനിലേക്ക് എടുത്തു. പള്ളിയോട് ചേര്‍ന്നുള്ള സ്ഥലത്ത് അടുത്തടുത്തായി നാല് പേര്‍ക്കും അന്ത്യവിശ്രമമൊരുക്കി. ബന്ധുക്കള്‍ക്ക് പുറമെ പ്രവാസികളും സാമൂഹിക പ്രവര്‍ത്തകരുമടക്കം നിരവധി ആളുകള്‍ അന്ത്യയാത്രക്ക് സാക്ഷികളായി. അബുദാബി-ദുബായ് റോഡിലെ ഗന്തൂത്തിനനടുത്ത് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു നാടിനെ നാടുക്കിയ അപകടം. മൂന്ന് കുട്ടികളും അവരുടെ വീട്ടിലെ ജോലിക്കാരിയായിരുന്ന ബുഷ്റയും അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഇന്നലെ രാത്രിയോടെ എട്ട് വയസുകാരനായ അസാമും മരണത്തിന് കീഴടങ്ങി. ബുഷ്റയുടെ മൃതദേഹം ബന്ധുക്കളുടെ ആവശ്യപ്രകാരം നാട്ടില്‍ എത്തിച്ച് ഖബറടക്കി. അപകടത്തില്‍ പരിക്കേറ്റ മാതാപിതാക്കളായ അബ്ദുല്‍ ലത്തീഫ്, റുക്സാന എന്നിവരും ഏക മകള്‍ ഇസയും അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. അബ്ദുള്‍ ലത്തീഫിന്റെയും ഇസയുടെയും ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. റുക്സാന ശസ്ത്രക്രിയകള്‍ക്ക് വിധേയായതായി ബന്ധുക്കള്‍ അറിയിച്ചു.

Leave A Comment