കോപ്പന്‍ഹേഗന്‍: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഗ്രീന്‍ലാന്‍ഡ് കീഴടക്കല്‍ ഭീഷണിക്കു ചുട്ട മറുപടിയായി ഡെന്മാര്‍ക്ക്. ഗ്രീന്‍ലാന്‍ഡ് ആക്രമിക്കുകയാണെങ്കില്‍ ഡാനിഷ് സൈനികര്‍ ‘ആദ്യം വെടിവയ്ക്കുകയും പിന്നീട് മാത്രം ചോദ്യങ്ങള്‍ ചോദിക്കുകയും’ ചെയ്യുമെന്ന് ഡെന്മാര്‍ക്ക് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇത് 1952ലെ ശീതയുദ്ധ കാലം മുതല്‍ നിയമപ്രകാരമുള്ള നിര്‍ദേശമാണെന്നും അത് ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഗ്രീന്‍ലാന്‍ഡ് ഡെന്മാര്‍ക്കിന്‍റെ സ്വയംഭരണാധികാരമുള്ള പ്രദേശമാണ്. തന്ത്രപരമായ പ്രാധാന്യമുള്ള ഈ ആര്‍ട്ടിക് ദ്വീപിനെ യുഎസ് ഏറ്റെടുക്കണമെന്ന് ട്രംപ് വീണ്ടും ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ദേശീയ സുരക്ഷയ്ക്ക് അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി ട്രംപ്, സൈനിക നടപടി ഉള്‍പ്പെടെയുള്ള എല്ലാ സാധ്യതകളും ഇതിനായി പരിഗണിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞിരുന്നു. റഷ്യയുടെയും ചൈനയുടെയും കപ്പലുകള്‍ ഗ്രീന്‍ലാന്‍ഡിനു ചുറ്റും സജീവമാണെന്നും ട്രംപ് ആരോപിച്ചിരുന്നു.
എന്നാല്‍, ട്രംപിന്‍റെ ഭീഷണി നിര്‍ത്തണമെന്നും യുഎസ് ആക്രമിച്ചാല്‍ അതു നാറ്റോയുടെ അന്ത്യമായിരിക്കുമെന്നുമാണ് ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ്‍ നല്‍കിയ മുന്നറിയിപ്പ്. നിലവിലെ സാഹചര്യങ്ങളില്‍ യൂറോപ്പിലെ നാറ്റോയുടെ മറ്റ് സഖ്യകക്ഷികള്‍ ആശങ്കയിലാണ്. യുഎസും ഡെൻമാർക്കും നാറ്റോ അംഗങ്ങളാണ്. അതിനാൽ ഗ്രീന്‍ ലാന്‍ഡിനെതിരെ യുഎസ് ആക്രമണമുണ്ടായാൽ മറ്റ് നാറ്റോ രാജ്യങ്ങൾ എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് അറിയേണ്ടത്. നാറ്റോ സൈനിക സഖ്യത്തിന് അത് വലിയ വെല്ലുവിളിയാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

