തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നടപ്പാത തടസപ്പെടുത്തി ഫ്ലെക്സ് ബോർഡുകളും കൊടികളും ബാനറുകളും സ്ഥാപിച്ചതിൽ ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ കേസെടുത്ത് പൊലീസ്. പാളയം മുതൽ പുളിമൂട് ജംക്‌ഷൻ വരെ നടപ്പാത തടസപ്പെടുത്തി ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചതു നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷന്റെ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പൊതുസ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപയുടെ പിഴ അടയ്ക്കാൻ നിർദേശം നൽകിയിരുന്നു. അനധികൃതമായി സ്ഥാപിച്ച ബോർഡുകളും മറ്റും നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് സിറ്റി ജില്ലാ പ്രസിഡന്റിന് ബിജെപി തന്നെ ഭരിക്കുന്ന കോർപറേഷൻ പിഴ നോട്ടിസ് നൽകിയത്.
ബുധൻ, വ്യാഴം ദിവസങ്ങളിലായാണു പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങൾ അടങ്ങിയ ബോർഡുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടത്. നടപ്പാതകൾക്കു കുറുകെയും ഡിവൈഡറുകളിലും വരെ ബോർഡുകൾ സ്ഥാപിച്ചതിനെതിരെ വ്യാപക പരാതിയുയർന്നിരുന്നു.

