തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാമിനെ സാക്ഷിയാക്കാൻ എസ് ഐ ടി . ചെന്നൈയിലെ വസതിയിൽ എസ്.ഐ.ടി ജയറാമിനെ ചോദ്യം ചെയ്തിരുന്നു. ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യങ്ങൾ. ശബരിമലയിൽ വച്ചാണ് ബന്ധം തുടങ്ങുന്നതെന്നും നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി. പോറ്റിയെ വിശ്വാസമായിരുന്നു. സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ലായിരുന്നു. ശ്രീകോവിലിലെ കട്ടിളപാളി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിൽ പൂജിച്ചപ്പോഴും പങ്കെടുത്തിരുന്നു. വാതിൽപാളികൾ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തു. താനുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും മൊഴി നൽകി.
അതിനിടെ, സന്നിധാനത്തെ സ്വർണത്തിൽ എത്രത്തോളം കുറവുണ്ടായെന്ന് കൃത്യമായി കണ്ടെത്താൻ കട്ടിളയിലും ദ്വാരപാലക ശില്പങ്ങളിലും വീണ്ടും ശാസ്ത്രീയ പരിശോധന നടത്തും. വി.എസ്.എസ്.സിയുടെ ലാബിലായിരിക്കും പരിശോധന. സാമ്പിളുകൾ വീണ്ടും ശേഖരിക്കും. ദ്വാരപാലക പാളിയിൽ 394.6 ഗ്രാം സ്വർണവും കട്ടിളപ്പാളികളിൽ 409 ഗ്രാം സ്വർണവും പൂശി എന്നാണ് പോറ്റിയുടെ മൊഴി. എത്രത്തോളം സ്വർണം പാളികളിൽ ഇപ്പോഴുണ്ടെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തും.

