ന്യൂഡൽഹി ∙ സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വേഗറെയിൽ ഇടനാഴിയിൽ കേരളം ഇല്ല. ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ ഇടനാഴിയിലാണ് കേരളം ഉൾപ്പെടാതിരുന്നത്. മുംബൈ – പുണെ, പുണെ– ഹൈദരാബാദ്, ഹൈദരാബാദ് – ബെംഗളൂരു, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബെംഗളൂരു, ഡൽഹി –വാരാണസി, വാരാണസി– സിലിഗുരി എന്നീ ഏഴ് അതിവേഗ റെയിൽ ഇടനാഴികളാണ് ധനമന്ത്രി പഖ്യാപിച്ചിത്. ഇതോടെ കേരള എംപിമാർ ‘കേരളം, കേരളം’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ബജറ്റിൽ േകരളത്തെ ചേർത്ത് ധാതു ഇടനാഴി പ്രഖ്യാപിച്ചു. അപൂർവ ധാതുഖനനം കൂട്ടാനാണ് പദ്ധതി. കർത്തവ്യപഥത്തിലേക്ക് ധനമന്ത്രാലത്തിന്റെ ഓഫിസ് മാറിയശേഷം തയാറാക്കിയ ആദ്യ ബജറ്റിൽ കേന്ദ്രസർക്കാരിന്റെ കർത്തവ്യങ്ങൾ എടുത്തുപറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുക, ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുക, ഓരോ കുടുംബത്തിനും സമൂഹത്തിനും മേഖലയ്ക്കും വിഭവങ്ങൾ, സൗകര്യങ്ങൾ, അവസരങ്ങൾ എന്നിവ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് ഞങ്ങളുടെ കർത്തവ്യമെന്ന് ധനമന്ത്രി പറഞ്ഞു. ഏറ്റവും ചെറിയ സ്ഥാപനങ്ങളെ നിലനിർത്തുന്നതിനായി, സ്വയംപര്യാപ്തതാ ഇന്ത്യ ഫണ്ടിന് 2,000 കോടി രൂപ അധികമായി അനുവദിക്കും. ‘‘വിക്സിത് ഭാരത് ബാങ്കിങ്ങിനെ സമഗ്രമായി അവലോകനം ചെയ്യുന്നതിനും ഇന്ത്യയുടെ അടുത്ത ഘട്ട വളർച്ചയുമായി അതിനെ യോജിപ്പിക്കുന്നതിനും, സാമ്പത്തിക സ്ഥിരത, ഉൾപ്പെടുത്തൽ, ഉപഭോക്തൃ സംരക്ഷണം എന്നിവ സംരക്ഷിക്കുന്നതിനുമായി ഒരു ഉന്നതതല സമിതി രൂപീകരിക്കണം. വിക്സിത് ഭാരതിനായുള്ള എൻബിഎഫ്‌സികൾക്കുള്ള കാഴ്ചപ്പാട്, ക്രെഡിറ്റ് വിതരണത്തിനും സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുമുള്ള വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. പൊതുമേഖലാ എൻബിഎഫ്‌സികളിൽ സ്കെയിൽ കൈവരിക്കുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും, ആദ്യപടിയായി, പവർ ഫിനാൻസ് കോർപറേഷനും റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷനും പുനഃക്രമീകരിക്കണം എന്നും ധനമന്ത്രി പറഞ്ഞു.

