തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവർ ആശുപത്രിയിൽ. തന്ത്രിയെ പരിശോധനയ്ക്കായാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. പരിശോധന നാളെ ആയതിനാൽ ഇന്ന് ആശുപത്രിയിൽ തുടരും. മെഡിക്കൽ കോളജിലെ ജയിൽ സെല്ലിലാണ് തന്ത്രിയെ അഡ്മിറ്റ് ചെയ്തത്. റിമാൻഡിലായി തൊട്ടടുത്ത ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തന്ത്രിയെ നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കണ്ഠര് രാജീവര് ക്ഷേത്രത്തില്‍ നടന്ന ആചാരലംഘനം ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്നും സ്വര്‍ണപ്പാളികള്‍ ഉള്‍പ്പെടെ ഉണ്ണിക്കൃഷ്ണന് പോറ്റിക്കു കൈമാറുന്നതു തടയാതെ കുറ്റകരമായ മൗനാനുവാദം നല്കി വീഴ്ച വരുത്തിയെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് എസ്ഐടി കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചത്. കുറ്റകൃത്യത്തില്‍ കണ്ഠര് രാജീവരുടെ പങ്ക് സ്ഥാപിക്കാനുള്ള സാക്ഷിമൊഴികളും തെളിവുകളും ഉണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.
കണ്ഠര് രാജീവര് തന്ത്രിയായിരുന്ന കര്‍ണാടകയിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തില്‍ മേല്‍ശാന്തിയായിരുന്നു ഉണ്ണികൃഷ്ണന് പോറ്റിയെന്നും അന്നു തുടങ്ങിയ ബന്ധത്തിന്റെ പേരില്‍ 2004 മുതല്‍ 2008 വരെ ശബരിമലയിലും പോറ്റി കീഴ്ശാന്തിയായി ജോലി ചെയ്തിരുന്നുവെന്നും എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. തന്ത്രിക്കു ജാമ്യം നല്കിയാല് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കിടയിലും പൊതുസമൂഹത്തിലും സ്വാധീനം ചെലുത്തി തെളിവു നശിപ്പിക്കാനും സാക്ഷികളെ വശപ്പെടുത്താനും ശ്രമിക്കുമെന്നും എസ്ഐടി പറയുന്നു. ഉണ്ണികൃഷ്ണന് പോറ്റിയും തന്ത്രിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം ആവശ്യമാണെന്നും എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്

