ചുരിദാറിന് വിലക്ക്; ഗേറ്റിനുമുന്നിൽ കുത്തിയിരുന്ന് പ്രധാനാദ്ധ്യാപിക

  • Home-FINAL
  • Kerala
  • ചുരിദാറിന് വിലക്ക്; ഗേറ്റിനുമുന്നിൽ കുത്തിയിരുന്ന് പ്രധാനാദ്ധ്യാപിക

ചുരിദാറിന് വിലക്ക്; ഗേറ്റിനുമുന്നിൽ കുത്തിയിരുന്ന് പ്രധാനാദ്ധ്യാപിക


കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാനാദ്ധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം സ്‌കൂളിലെ പ്രധാനാദ്ധ്യാപിക സിന്ധുവിനെയാണ് സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞത്. സ്‌കൂൾ മാനേജരുടെ നിർദേശപ്രകാരമാണ് അദ്ധ്യാപികയെ തടഞ്ഞതെന്നാണ്‌ ഇവരു‌ടെ വാദം. എന്നാൽ അത്തരത്തിൽ നിർദേശം നൽകിയിട്ടില്ലെന്നാണ് സ്കൂൾ മാനേജർ സുരേഷ്‌ കുമാർ പ്രതികരിച്ചത്.

ഇന്ന് രാവിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായുള്ള സാധനങ്ങളുൾപ്പടെ വാങ്ങി സ്‌കൂളിലേക്കെത്തിയതായിരുന്നു അദ്ധ്യാപിക. സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞതിനെത്തുടർന്ന് അദ്ധ്യാപിക ഗേറ്റിന് മുന്നിലിരുന്ന് സമരം നടത്താൻ തുടങ്ങി. കൊട്ടാരക്കര പൊലീസ് എത്തിയതിനുശേഷമാണ് സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഓഫീസ് റൂമിലെത്തിയ മാനേജർ സ്‌കൂളിൽ സാരി ധരിച്ചെത്തണമെന്നും ചുരിദാർ ഒഴിവാക്കണമെന്നും പലതവണ അദ്ധ്യാപികയോട് നിർദേശിച്ചെന്നും പറയുന്നു.

2014ലും 2021ലും അദ്ധ്യാപകർക്ക് മാന്യവും സൗകര്യപ്രദവുമായ ഏത് വസ്‌ത്രവും ധരിക്കാമെന്ന് ഉന്നത‌ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ട്. സാരി തന്നെധരിക്കണമെന്ന് നിർബന്ധമില്ലെന്നും ഉത്തരവിൽ എടുത്ത് പറയുന്നുണ്ട്.

Leave A Comment