റോയിയുടെ മരണം; അന്വേഷണത്തിനായി കർണാടക പൊലീസ് കേരളത്തിലേക്ക്

  • Home-FINAL
  • Business & Strategy
  • റോയിയുടെ മരണം; അന്വേഷണത്തിനായി കർണാടക പൊലീസ് കേരളത്തിലേക്ക്

റോയിയുടെ മരണം; അന്വേഷണത്തിനായി കർണാടക പൊലീസ് കേരളത്തിലേക്ക്


കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയി ജീവനൊടുക്കിയതിനെക്കുറിച്ച് അന്വേഷിക്കുന്ന കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തും. കൊച്ചിയിലെത്തി തെളിവെടുപ്പ് നടത്തുന്ന സംഘം കേരളത്തിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകളടക്കം പരിശോധിക്കും. ആദായ നികുതി വകുപ്പിന്റെ റെയ്ഡിനുപിന്നാലെ ബംഗളൂരുവിലെ ‘ജയനഗർ എട്ട് ബ്ലോക്കിലെ’ പ്രമുഖ ആശുപത്രിയിൽ റോയി വിഷാദത്തിന് ചികിത്സ തേടിയതിന്റെ വിവരങ്ങളും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
സാമ്പത്തിക ഇടപാടുകൾ, ആദായ നികുതി വകുപ്പിന്റെ പരിശോധനയിലേക്ക് നയിച്ച കാരണങ്ങൾ എന്നിവയ്ക്കു പുറമേ വിഷാദ രോഗത്തിന് ചികിത്സ തേടാനുള്ള കാരണങ്ങളും അന്വേഷിക്കുന്നുണ്ട്. നാലുമാസത്തിലേറെയായി റോയി വിഷാദത്തിന് ചികിത്സ തേടിയിരുന്നുവെന്ന വിവരം കുടുംബാംഗങ്ങളാണ് അന്വേഷണ സംഘത്തെ അറിയിച്ചത്.

കഴിഞ്ഞ കുറച്ചുദിവസങ്ങൾക്കുമുൻപ് കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചില പ്രോജക്ടുകളിൽ തിരിച്ചടി നേരിട്ടിരുന്നു. ഇവയിൽ നിക്ഷേപം നടത്തിയ ചിലർ തുടർച്ചയായി പണം തിരികെ ചോദിച്ചതും റോയിയെ പ്രതിസന്ധിയിലാക്കി. കടം വാങ്ങാതെയാണ് പ്രോജക്ടുകൾ നടപ്പാക്കുന്നതെന്ന് റോയി പലതവണ പറഞ്ഞിരുന്നു. ബാങ്കുകളിൽ നിന്ന് വായ്പ എടുക്കുന്ന പതിവുമില്ല. ഇതൊന്നുമില്ലാതെ വമ്പൻ പ്രോജക്ടുകൾക്ക് എങ്ങനെയാണ് റോയി പണം കണ്ടെത്തിയിരുന്നതെന്നതും പരിശോധിക്കും.

അതേസമയം, റോയിയുടെ മരണം മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കോൺഫിഡന്റ് ​ഗ്രൂപ്പ് എംഡി ടി എ ജോസഫ് അറിയിച്ചു. റോയി കൈകാര്യം ചെയ്തിരുന്നത് ബംഗളുരുവിലെ കാര്യങ്ങൾ മാത്രമാണെന്നും കേരളത്തിലെ പ്രോജക്ടുകളുടെ മുഴുവൻ ചുമതലയും തനിക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Comment