വാഷിങ്ടൺ: തെക്കൻ ഇറാനിലെ മിനാബിലുള്ള പ്രൈമറി സ്കൂളിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ അഞ്ച് പെൺകുട്ടികൾ കൊല്ലപ്പെട്ടതായി വിവരം. ലോകരാജ്യങ്ങളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിക്കൊണ്ട് ഇരുപക്ഷവും ശക്തമായ പ്രത്യാക്രമണങ്ങളാണ് നടത്തുന്നത്.
സൈനിക കേന്ദ്രങ്ങളും ആത്മീയ നേതാക്കളുടെ ഓഫീസുകളും ലക്ഷ്യം വച്ചാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോഴും, ജനവാസ കേന്ദ്രങ്ങളിലും സ്കൂളുകളിലും മിസൈലുകൾ പതിക്കുന്നതായാണ് ഇറാന്റെ ഔദ്യോഗിക പ്രതികരണം. മിനാബിലെ സ്കൂളിലുണ്ടായ ദുരന്തം ഇതിന്റെ തെളിവായി ഇറാൻ ചൂണ്ടിക്കാട്ടുന്നു.
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മിസൈൽ ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. മിക്ക മിസൈലുകളെയും പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെങ്കിലും, അബുദാബിയിൽ ഒരു ഏഷ്യൻ വംശജൻ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലും സംഘർഷത്തിന്റെ അലയൊലികൾ ദൃശ്യമാണ്. ഇറാൻ അനുകൂല സായുധ സംഘത്തിലെ രണ്ട് പേർ ഇവിടെ കൊല്ലപ്പെട്ടതായും വിവരമുണ്ട്.
അതേസമയം,സംഘാർഷാവസ്ഥയെ തുടർന്ന് കേരളത്തിൽ നിന്നും ഗൾഫ്മേഖലയിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കി.വ്യോമപാത താൽക്കാലികമായി അടച്ചിടുന്നതുകൊണ്ടും ഒന്നിലധികം അന്താരാഷ്ട്ര വ്യോമാതിർത്തികളിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാലുമാണ് നിലവിൽ വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്.

