ന്യൂഡൽഹി: ശബ്ദം ക്ലോൺ ചെയ്യുന്നെന്നും വ്യാജ വിഡിയോ നിർമിക്കുന്നതായും കാണിച്ച് സൈബർ ഇടങ്ങളിലെ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച വിഷയത്തിൽ നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. തന്റെ ശബ്ദമടക്കം കൃത്രിമമായി ഉണ്ടാക്കി ചിലർ ദുരുപയോഗം ചെയ്യുകയാണെന്ന് നടൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഉച്ചയ്ക്കുശേഷം വിശദമായ വാദം നടക്കും. ജഡ്ജി ജ്യോതിസിങാണ് ഹർജി പരിഗണിക്കുന്നത്. മെറ്റയുടെ അഭിഭാഷകനോട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.ശബ്ദമടക്കം ക്ലോൺ ചെയ്യാൻ പഠിപ്പിക്കുന്ന യൂട്യൂബ് വിഡിയോകളുണ്ടെന്നും എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നതായും മോഹൻലാലിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഗുരുതരസാഹചര്യമാണിത്. വ്യക്തിപരമായ അവകാശങ്ങളെ ഹനിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഓൺലൈനിൽ നടക്കുന്നു. മോഹൻലാലിന്റെ ശബ്ദമുപയോഗിച്ച് തട്ടിപ്പ് നടന്നാൽ അദ്ദേഹം ഉത്തരവാദിയാകുന്ന സാഹചര്യം ഉണ്ടാകും. മെറ്റയിലും ഗൂഗിളിലും ഇത്തരത്തിലുള്ള നിരവധി ലിങ്കുകൾ ഉണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇവ കോടതിയിൽ സമർപ്പിച്ചു.
- March 24, 2026
- Imac Kochi

