കോട്ടയം: വിമർശനമുന്നയിച്ച ബിജെപി നേതാവ് പി.സി. ജോർജിന് പരോക്ഷ മറുപടിയുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം ഇവിടെ വിലപ്പോവില്ലെന്ന് മാർ ജോസഫ് കല്ലറങ്ങാട് വെളിപ്പെടുത്തി. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കളെ കുറിച്ച് മാന്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് സംസാരിക്കുന്നു. കൈയടിക്ക് വേണ്ടിയോ സംസ്‌കാരമില്ലാതെ ‘ചാനൽഭാഷകൾ’ സൃഷ്‌ടിക്കുന്നതിന് വേണ്ടിയോ ഇത്തരം സംസാരങ്ങൾ നടത്തരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ‘മെത്രാന്മാരും വൈദികരും ന്യൂട്രൽ ആയിരിക്കണമെന്ന് പറയാൻ സാധിക്കില്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കളെ കുറിച്ച് എന്തും വിളിച്ചുപറയുന്നു. വിമർശനം മാന്യമായ ഭാഷയിലാകണം. രഹസ്യമായല്ല പരസ്യമായി വോട്ട് ചോദിക്കാൻ സഭയ്‌ക്ക് അവകാശമുണ്ട്. പൊതുപ്രവർത്തകർ മതനേതാക്കളെക്കുറിച്ച് സംസാരിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ ലംഘിക്കുന്നത് ഈ നാട്ടിൽ പതിവായിരിക്കുകയാണ്. ആരെയും പേരെടുത്ത് പറയുന്നില്ലെങ്കിലും വിശ്വാസികളുടെ വികാരം മാനിക്കാതെ സംസാരിക്കുന്നത് വലിയ തെറ്റാണ്.’- മാർ ജോസഫ് കല്ലറങ്ങാട് പറഞ്ഞു.
‘കാലങ്ങളായി രാഷ്‌ട്രീയ പാരമ്പര്യം അവകാശപ്പെടുന്നവർ തങ്ങളുടെ വ്യക്തിത്വത്തിന് ചേരാത്തവിധം സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും തെറ്റായ സമീപനമാണ്. വൈദികരും മെത്രാന്മാരും എപ്പോഴും നിഷ്‌പക്ഷരായി മിണ്ടാതിരിക്കണമെന്ന് പറയുന്നത് ജനാധിപത്യ രാജ്യത്ത് സാദ്ധ്യമല്ല. എപ്പോഴും നിഷ്‌പക്ഷരായിരിക്കുക എന്നാൽ എപ്പോഴും പ്രസക്തിയില്ലാത്തവനായി ഇരിക്കുക എന്നാണ് അർത്ഥം. സഭയുടെ ഐഡന്റിറ്റി നിലനിർത്താൻ സത്യം ജനങ്ങളോട് പറയാൻ തങ്ങൾക്കവകാശമുണ്ട്. വോട്ടിന്റെ കാര്യം രഹസ്യമായി പറയേണ്ട ഒന്നല്ല, അത് പരസ്യമായി ചോദിക്കാനും തങ്ങളുടെ നിലപാട് വ്യക്തമാക്കാനും സഭയ്‌ക്ക് അവകാശമുണ്ട്. സത്യം ജനങ്ങൾക്ക് മുന്നിലവതരിപ്പിക്കാൻ പേടിക്കേണ്ട കാര്യമില്ല.’ പാലാ ബിഷപ്പ് കൂട്ടിച്ചേർത്തു.

