തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ അന്വേഷണം പുരോഗമിക്കെ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹാവശിഷ്‌ടം കൂടി കണ്ടെത്തി. ദുരന്തമുണ്ടായ തുരുത്തിൽനിന്ന് ഏകദേശം 300 മീറ്ററോളം മാറിയുള്ള കുളക്കരയിലാണ് തല കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലാണ് തല കണ്ടെത്തിയിട്ടുള്ളത്. രാവിലെ മുതൽ പൊലീസ് പാടത്ത് നടത്തിയ തിരച്ചിലിനൊടുവിലാണ് തല കണ്ടെത്തിയത്. ഇത് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ 10 പേർ മരിച്ചെന്നും 4 പേരെ കാണാനില്ലെന്നുമാണ് സർക്കാർ സ്ഥിരീകരിച്ചിട്ടുള്ളത്. കാണാതായ ആളുകളിലൊരാളുടെ തലയാണ് ഇതെന്നാണ് സംശയം. നേരത്തെ കൈ, വിരലുകൾ തുടങ്ങി 32 ശരീര ഭാഗങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. ഇത് ഡിഎൻഎ പരിശോധന നടത്തും.
കാഞ്ഞിരക്കോട് ചോരത്ത് വീട്ടിൽ സി.എ.സുരേഷ് (50), കോട്ടപ്പുറം അരങ്ങത്ത് വീട്ടിൽ അഭിജിത് (28), പുതൂർക്കര കോലാട്ടുപുരയ്ക്കൽ വീട്ടിൽ വിഷ്ണു വിജയൻ (35), കോട്ടപ്പുറം പള്ളത്ത് കരിമാലി ഗിരി (33) എന്നിവരെയാണ് കാണാതായതായി പരാതി ലഭിച്ചിട്ടുള്ളത്. ഇവർ നാലു പേരും വെടിക്കെട്ടു പുരയിൽ ഉണ്ടായിരുന്നു.

