പ്രതി സന്ധി ഘട്ടങ്ങളിലൊന്നും ഫലപ്രദമായ തീരുമാനങ്ങളോ പ്രതിവിധികളോ എടുക്കാനാവാത്ത
ഇന്ത്യൻ സ്കൂൾ ചെയർമാനും ഭരണസമിതിയും രക്ഷിതാക്കളോടെങ്കിലും നീതിപാലിക്കണമെന്ന് യു.പി.പി ആവശ്യപ്പെട്ടു.അടുത്ത അധ്യയനവര്‍ഷം മുതല്‍ ഫീസ് കുടിശ്ശികയുള്ള വിദ്യാര്‍ത്ഥികളെ മുഴുവന്‍ സ്കൂളില്‍ നിന്ന് പുറത്താക്കുമെന്നും പകരം പുതിയ കുട്ടികള്‍ക്ക് അഡ്മിഷന് നല്‍കുമെന്നും ചൂണ്ടി കാണിച്ച് കൊണ്ട്,തങ്ങളെ തെരഞ്ഞെടുത്ത് അധികാരത്തിലെത്തിച്ച രക്ഷിതാക്കള്‍ക്ക് ഭീഷണിയുടെ സ്വരത്തില്‍ സര്‍ക്കുലര്‍ അയച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണ്.
എന്തിന് വേണ്ടിയാണ് രക്ഷിതാക്കള്‍ക്കും സ്കൂളിനും ഗുണപരമായ ഒരു തീരുമാനവും എടുക്കാനാവാതെ വെറുതെ ഇങ്ങിനെ ഒരു ഭരണസമിതിയെന്നും കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തോളമായി സ്കൂളിനെ ഭരിക്കുന്നത് ഇന്നത്തെ കമ്മിറ്റിയും അതിന്റെ ഉപചാപക സംഘങ്ങളുമാണെന്നിരിക്കെ, ഫീസ് കുടിശ്ശിക ഇത്രയേറെ ഇരട്ടിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമാണെന്നും യു.പി.പി പത്രകുറിപ്പിലൂടെ ആരോപിച്ചു.
തെരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ വേണ്ടി മാത്രം ഭരിക്കുന്നവര്‍ മനപൂര്‍വ്വം സൃഷ്ടിച്ചെടുത്ത ഒരു ദുരന്ത അവസഥയാണ് ഇത്രയും ഫീസ് കുടിശ്ശിക എന്ന് ഇനിയും പറയാതെ വയ്യ.പത്ത് വര്‍ഷത്തിലേറെയായി ഓരോ പ്രാവശ്യം പരീക്ഷകള്‍ കഴിയുമ്പോഴും ഫീസടച്ച് തീര്‍ക്കാതെ കുട്ടികള്‍ക്ക് റിസല്‍ട്ടോ , അടുത്ത ക്ളാസ്സുകളിലേക്ക് സ്ഥാന കയറ്റമോ ഈ ഭരണസമിതി നല്‍കാറില്ല. എന്നിട്ടും വീണ്ടും വീണ്ടും ഇത് എങ്ങിനെ ഇത്രയേറെ വര്‍ദ്ധിച്ചു വരികയും തുടര്‍ക്കഥയാവുകയും ചെയ്യുന്നുവെന്നത് അവിടെ കൃത്യമായി ഫീസ് അടച്ച് കുട്ടികളെ പഠിപ്പിക്കുന്ന രക്ഷിതാക്കളോട് സ്കൂൾ അധികൃതർ വ്യക്തമാക്കേണ്ടതുണ്ട്.
അതല്ലാതെ ഗള്‍ഫ് നാടുകളിലെ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ എത്ര ഫീസ് കുടിശ്ശികയുള്ളവരെ എന്ന് പോലും വ്യക്തമാക്കാതെ, ഫീസ് കുടിശ്ശികയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പുറത്താക്കി പകരം പുതിയ കുട്ടികള്‍ക്ക് അഡ്മിഷന് നല്‍കുമെന്ന് ഇത്ര ലാഘവത്തോടെ രക്ഷിതാക്കള്‍ക്ക് ഒരു ഭീഷണി സര്‍ക്കുലര്‍ അയക്കുകയല്ല ഇച്ഛാശക്തിയുള്ള ഒരു ഭരണസമിതി ചെയ്യേണ്ടത്.
ഓരോ മാസവും കൃത്യമായി രക്ഷിതാക്കളില്‍ നിന്നും നിര്‍ബന്ധമായി ഫീസുകള്‍ പിരിച്ചെടുക്കാന്‍ ശ്രമിക്കാത്ത ബന്ധപ്പെട്ടവരുടെ ആലസ്യവും സ്വന്തം കഴിവില്ലായ്മയും ചില കുതന്ത്രങ്ങളുമാണ് വലിയ ബുദ്ധിമുട്ടുകളില്ലാതെ ഫീസടക്കാന്‍ കഴിയുമായിരുന്ന രക്ഷിതാക്കളെ പോലും ഫീസ് കുടിശ്ശികയെന്ന പേരില്‍ ഇത്ര വലിയ ബാധ്യതയിലേക്ക് തള്ളിവിട്ടത്.
തെരഞ്ഞെടുപ്പിലൂടെ ഒരു കമ്മൃുണിറ്റി സ്കൂളിന്റെ തലപ്പത്ത് കയറിയിരുന്ന ശേഷം സ്വന്തം കഴിവ് കേട് കൊണ്ടും ഭരണ പരാജയങ്ങള്‍ കൊണ്ടും ഒരു മഹത് സ്ഥാപനത്തെ തകര്‍ച്ചയുടെ വക്കിലെത്തിച്ചിട്ട് ഇപ്പോള്‍ ഒരു സ്വകാര്യ സ്കൂള്‍ മുതലാളിയുടെ സ്വരത്തിലും ഭാഷയിലും പാവം രക്ഷിതാക്കള്‍ക്ക് സര്‍ക്കുലര്‍ അയച്ച് ഭീഷണിപ്പെടുത്തിയതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്കൂൾ ചെയർമാൻ രക്ഷിതാക്കളോട് മാപ്പ് പറഞ്ഞ് സര്‍ക്കുലര്‍ പിന്‍വലിക്കുകയും ഭീഷണിയോ ശിക്ഷാനടപടികളോ ഇല്ലാതെ തന്നെ രക്ഷിതാക്കള്‍ തെരഞ്ഞെടുത്ത ഒരു ഭരണസമിതിയെന്ന രീതിയില്‍ അവരുടെ പ്രശ്നങ്ങള്‍ സുതാര്യമായി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്കും സാധ്യതകള്‍ക്കും വഴിയൊരുക്കണമെന്നും അല്ലാത്ത പക്ഷം ബന്ധപ്പെട്ടവര്‍ തൽ സ്ഥാനങ്ങളില്‍ നിന്ന് രാജി വെച്ചൊഴിഞ്ഞ് പ്രശ്നം പരിഹരിക്കാന്‍ ഇച്ചാശക്തിയും കഴിവുമുള്ളവര്‍ക്ക് അതിനുള്ള വഴിയൊരുക്കി കൊടുക്കുകയാണ് വേണ്ടതെന്നും യു.പി.പി ആവശ്യപ്പെട്ടു.
ഇനി എത്രനാൾ പൊതു സമൂഹത്തിന്റേതായി ഇന്ത്യൻ സ്കൂൾ നിലനിൽക്കും എന്നുള്ള കാര്യത്തിൽ ഇന്ന് ഏറെ ആശങ്കയുണ്ട്. ഒരു പക്ഷെ ആ നീക്കത്തിലേക്കുള്ള ആദ്യ ചുവട് വെപ്പായിരിക്കുമിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.സാധാരണക്കാരായ രക്ഷിതാക്കളുടെ കുട്ടിള്‍ക്ക് താരതമ്യേന ചെലവ് കുറഞ്ഞ രീതിയില്‍ മികവുറ്റ പഠനം ലഭ്യമാകുന്ന ഈ പൊതു സംവിധാനത്തെ തകര്‍ക്കാനുള്ള ഗൂഢ പദ്ധതിയോടെ ഇന്നത്തെ ഭരണസമിതിക്ക് പിന്നില്‍ മറഞ്ഞിരുന്ന് എല്ലാം നിയന്ത്രിക്കുന്ന പഴയ ഭരണകര്‍ത്താക്കളടക്കം വരുന്ന കച്ചവട സംഘത്തിന്റെ ഈ ഗുഢ പദ്ധതിയെ പൊതുസമൂഹവും രക്ഷിതാക്കളും തിരിച്ചറിഞ്ഞ് സ്കൂളിനെ ഒരു പൊതു സ്വത്തായി തന്നെ നിലനിര്‍ത്താന്‍ സര്‍വ്വരും ജാഗരൂകരായിരിക്കണമെന്നും യു.പി.പി മുന്നറിയിപ്പ് നല്കി.
യു.പി.പിയും രക്ഷിതാക്കളും നിരന്തരം ആവശ്യപ്പെട്ടതനുസരിച്ച് ഉപയോഗിക്കാത്ത കഴിഞ്ഞ രണ്ട് മാസത്തെ ട്രാന്‍സ്പോര്‍ട്ട് ഫീസ് ഒഴിവാക്കിയ തീരുമാനത്തെ യു.പി.പി സ്വാഗതം ചെയ്തു.

