ലോകമെമ്പാടും ഡ്രിങ്ക് സ്പൈക്കിംഗ്’ കേസുകളിൽ വൻ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ അപരിചിതരിൽ നിന്നും പാനീയങ്ങൾ സ്വീകരിക്കരുതെന്ന് മുന്നറിയിപ്പുമായി ബഹ്‌റൈൻ അധികൃതർ.പൊതുസ്ഥലങ്ങളിൽ പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും അതീവ ജാഗ്രത പാലിക്കണമെന്നും, അപരിചിതരിൽ നിന്ന് ഒരുവിധത്തിലുള്ള പാനീയങ്ങളും സ്വീകരിക്കരുതെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ‘അൽ അമൻ’ സോഷ്യൽ മീഡിയ പ്രോഗ്രാമിലൂടെ ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ മുന്നറിയിപ്പ് നൽകി.ഇത്തരം സംഭവങ്ങൾ ബഹ്‌റൈനിൽ ഇല്ലെങ്കിലും പൊതുസുരക്ഷ മുൻനിർത്തിയാണ് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.അപരിചിതരിൽ നിന്നും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നിന്നും സ്വയം എങ്ങനെ സംരക്ഷിക്കണമെന്ന് കുട്ടികളെ പഠിപ്പിക്കണം എന്നും അപരിചിതർ നൽകുന്നതും നേരത്തെ തയ്യാറാക്കി വെച്ചതുമായ പാനീയങ്ങൾ പൂർണ്ണമായും നിരസിക്കാൻ മുതിർന്നവരും സ്ത്രീകളും കുട്ടികളും ശ്രദ്ധിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡ്രിങ്ക് സ്പൈക്കിംഗിനായി ഉപയോഗിക്കുന്ന ചില രാസവസ്തുക്കൾ ബോധക്ഷയത്തിന് കാരണമായേക്കാവുന്നതും ജീവന് തന്നെ ഭീഷണിയായതുമാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ബഹ്റൈൻ നിയമപ്രകാരം കഠിനമായ ശിക്ഷയാണ് ലഭിക്കുക.എന്തെങ്കിലും തരത്തിൽ പാനീയങ്ങളിൽ മായം കലർത്തിയതായി സംശയം തോന്നിയാൽ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുകയും ബന്ധപ്പെട്ട ജീവനക്കാരെയോ അധികൃതരെ വിവരം അറിയിക്കുകയും വേണം. അസ്വസ്ഥതകൾ കൂടിയാൽ 999 എന്ന നമ്പറിൽ അടിയന്തര സേവനങ്ങളെ ബന്ധപ്പെടുകയോ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയോ ചെയ്യേണ്ടതാണ് എന്നും മുന്നറിയിപ്പിൽ പറയുന്നു

