തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിൻറെ പേരിൽ സിപിഎം പാർട്ടി നേതൃത്വം മാറണമെന്ന കീഴ്ഘടകങ്ങളുടെ വിമർശനം തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം അടങ്ങിയ റിപ്പോർട്ട് ഒഴിവാക്കിയായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച. എം.വി. ഗോവിന്ദൻ, പിണറായി വിജയൻ എന്നിർക്കെതിരേ കീഴ്ഘടകങ്ങളിലെ പ്രവർത്തകർ നടത്തിയ വിമർശനങ്ങൾ പൂർണമായി ഒഴിവാക്കിയാണ് സെക്രട്ടറിയേറ്റ് യോഗത്തിൽ റിപ്പോർട്ടിംഗ് നടത്തിയത്. നേതൃമാറ്റം വേണ്ടെന്ന നിലപാടാണ് യോഗത്തിൽ ഉണ്ടായത്. ഗോവിന്ദനും പിണറായി വിജയനും പദവികൾ ഒഴിയണമെന്നായിരുന്നു അണികളുടെ വിമർശനം. പാറശാല ഏരിയാ കമ്മിറ്റിയിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനവും എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് വിമർശനം ഉയർന്നിരുന്നു.
കൂടാതെ ഗോവിന്ദൻറെ ശൈലിക്കെതിരേ കൂടുതൽ കീഴ്ഘടകങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു. പിണറായി വിജയനെതിരെയും ഗോവിന്ദനെതിരെയും ഉയർന്ന നേതൃമാറ്റ ആവശ്യം പൂർണമായും തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ അവതരിപ്പിച്ചത്.
