തിരുവനന്തപുരം: പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ നിയമസഭയിൽ വാക്പോര്. ആരോഗ്യവകുപ്പിൽ കെടുകാര്യസ്ഥതയാണെന്ന് റിയാസും . എന്നാൽ പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്നവുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ മറുപടി നൽകി. പകർച്ചവ്യാധി സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് അനുമതി തേടി റിയാസ് ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമർശനങ്ങളുന്നയിച്ചു. ‘ഒരു സർക്കാരിനെ വിലയിരുത്താൻ 35 ദിവസം മതിയാകില്ല. എന്നാൽ ഏത് ദിശയിലേക്കാണ് സർക്കാർ സഞ്ചരിക്കുന്നതെന്ന് തിരിച്ചറിയാണ് ഇത്രയും ദിവസം ധാരാളമാണ്. പകർച്ചവ്യാധി വരുന്നത് ഏതെങ്കിലും ഒരുമുന്നണി ഭരിക്കുന്നത് കൊണ്ടാണെന്ന് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയുടെ കാഴ്ചപ്പാടല്ല ഞങ്ങൾക്ക്. ആരോഗ്യമേഖലയിലെ കേരള മോഡൽ ലോകമാകെ അംഗീകരിച്ചതാണ്. എന്നാൽ അത് കൈവിടുന്നുവെന്നാണ് ഈ 35 ദിവസത്തെ യുഡിഎഫ് സർക്കാരിന്റെ ഇടപെടലിൽനിന്ന് മനസ്സിലാകുന്നത്. അത് അനുവദിക്കാൻ പറ്റില്ല.
രണ്ടാം എൽഡിഎഫ് സർക്കാർ അധികാരമേറ്റ ആദ്യമാസം കോവിഡ് കാലമായിരുന്നു. ജീവൻ രക്ഷിക്കാനുള്ള പോരാട്ടമായിരുന്നു ആ സർക്കാരിന്റെ ആദ്യമാസം. എന്നാൽ ഇപ്പോഴത്തെ യുഡിഎഫ് സർക്കാരിന്റെ ആദ്യമാസം പലരുടെയും മാനം രക്ഷിക്കാനുള്ള പോരാട്ടമാണ്. നിപ, എബോള,ഷിഗല്ല, മലേറിയ തുടങ്ങിയ മാരക രോഗങ്ങളാണ് കേരളത്തിൽ സ്ഥിരീകരി ക്കപ്പെടുന്നത്. പകർച്ചവ്യാധികൾ തടയുന്നതിൽ സർക്കാരിന്റെ കാഴ്ചപ്പാട് പ്രധാനമാണ്. ഭരിക്കുന്നവർ ശരിയല്ലാത്തത് കൊണ്ടാണ് കേരളത്തിൽ രോഗം പടരുന്നതെന്നാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി മുൻപ് പറഞ്ഞത്. ഇതുപോലെ ദീർഘവീക്ഷണമുള്ള ഒരു രാഷ്ട്രീയ നേതാവ് ലോകത്തില്ല. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതിലെ തിരക്കിലാണ് ഭരണകക്ഷിയിലെ പലരും. സ്ഥലംമാറ്റത്തിലെ കൊയ്ത്തുകാലം തിരിച്ചുവരികയാണെന്നാണ് നാട്ടുസംസാരം. ഡിഎച്ച്എസിൽ കസേരക്കളിയാണ്. യുഡിഎഫിലെ തമ്മിൽത്തല്ല് കാരണം കോഴിക്കോട് മന്ത്രിയില്ല. ഒരു ഡിഎംഒയെ എങ്കിലും നൽകണം. ആരോഗ്യവകുപ്പിന് മറ്റുവകുപ്പു കളുമായി ഏകോപനമില്ല. ചികിത്സാപ്പിഴവുകളുടെയും അനാസ്ഥയുടെയും പരമ്പരയാണ്. മന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെ നിപയേക്കാൾ ഭയക്കണം. ഭരണകക്ഷി എംഎൽഎമാർക്ക് ഇതറിയാം. മുഖ്യമന്ത്രി ഇടപെടണം’ റിയാസ് പറഞ്ഞു.
101 നേക്കാൾ വലുതാണ് 35 എന്ന് നിയമസഭയിൽ തെളിയിക്കാൻ പോകുന്ന നാളുകളാണ് ഇനി വരാൻ പോകുന്നതെന്നും ഭരണപക്ഷ എംഎൽഎമാർ ശബ്ദമുയർത്തിയപ്പോൾ റിയാസ് പറഞ്ഞു. പറയുന്നത്ര ഭീകരമായ അന്തരീക്ഷം കേരളത്തിലും ആരോഗ്യവകുപ്പിലും ഇല്ലെന്ന് കെ.മുരളീധരൻ പറഞ്ഞു. ‘ആരോഗ്യവകുപ്പ് നേരിടുന്ന ഏക പ്രശ്നം കഴിഞ്ഞ പത്ത് വർഷത്തെ റീൽസും അവസാന അഞ്ചുവർഷത്തെ വീണമീട്ടലുമായിരുന്നു എന്നതാണ്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം എന്തെങ്കിലും കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചില ഉദ്യോഗസ്ഥർ ഭരണംമാറിയതറിയാതെ ചിലരോട് കൂറ് കാണിക്കുന്ന ചില പ്രവർത്തനങ്ങൾ നടത്തിയപ്പോൾ കസേര മാറ്റിയിരുത്തിയതേയുള്ളൂ. അത് ഭാവിയിലും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
