കൽപ്പറ്റ: വയനാട് മേപ്പാടിയിൽ മണ്ണിടിഞ്ഞ് മരിച്ചവരുടെ എണ്ണം നാലായി. കനത്തമഴയിൽ വയനാട്-മേപ്പാടി തുരങ്കപാതയ്ക്ക് സമീപം മീനാക്ഷിപാലത്ത് ഉണ്ടായ മണ്ണിടിച്ചിലിലാണ് നാലുപേരുടെ ജീവൻ നഷ്ടമായത്. ഒമ്പതുപേരെ രക്ഷപ്പെടുത്തി. അഞ്ചുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിഞ്ഞുകൂടിയ ചെളി മാറ്റിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങൾ സ്ഥലത്തെത്തി. തുരങ്കപാതയുടെ നിർമ്മാണത്തിനെത്തിയ തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. ചിലർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. ഇതിനിടെ, വയനാട്ടിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കനത്ത സാഹചര്യത്തിൽ വയനാട്ടിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിമാരായ ടി. സിദ്ദിഖും അനിൽകുമാറും ജില്ലയിലെത്തുന്നുണ്ട്.
തുരങ്ക പാതയ്ക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിൽ തകർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്ഐയ്ക്കും പരിക്കേറ്റു. ഇദ്ദേഹത്തേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ, തുരങ്കപാത നിർമ്മാണ സ്ഥലത്തെ മണ്ണ് നീക്കിയില്ലെങ്കിൽ അപകടമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ രേഖകൾ പുറത്തുവന്നു. കൂട്ടിയിട്ട മണ്ണ് ഉണ്ടാക്കാൻ പോകുന്ന അപകടാവസ്ഥയെക്കുറിച്ച് ഉദ്യോഗസ്ഥസംഘം രേഖകളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ദുരന്തത്തിൽ കരാർ കമ്പനിക്ക് വീഴ്ച പറ്റിയെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയത്. മനുഷ്യനിർമ്മിത ദുരന്തമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി ടി. സിദ്ദിഖും പറഞ്ഞു. പ്രതിപക്ഷം സർക്കാരിന്റെ നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. അനാസ്ഥ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു.
