തൃശൂർ പൂരം കലങ്ങിയ സംഭവത്തിൽ എ.ഡി.ജി.പി എം. ആർ. അജിത്കുമാറിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. വിഷയത്തിൽ അജിത് കുമാറിന് ഗുരുതര വീഴ്ചയുണ്ടായെന്ന മുൻ ഡി.ജി.പി എസ്. ദർവേഷ് സാഹിബിന്റെ റിപ്പോർട്ട് ശരിവച്ചാണ് ആഭ്യന്തര സെക്രട്ടറിയുടെ നടപടി. മുഖ്യമന്ത്രി എന്തു തീരുമാനമെടുക്കുന്നു എന്നതും ഇക്കാര്യത്തിൽ പ്രധാനമാണ്.
പൂരം കലങ്ങിയ സമയത്ത് എഡിജിപി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ല എന്നാണ് ഡിജിപിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. മന്ത്രിമാർ ഉൾപ്പെടെ വിളിച്ചു, എന്നിട്ടും ഫോൺ എടുക്കാൻ തയാറാകാതിരുന്നത് ഗുരുതര വീഴ്ചയാണ്. രാത്രി ഉറങ്ങിപ്പോയതു കൊണ്ടാണ് മന്ത്രി വിളിച്ചപ്പോൾ എടുക്കാതിരുന്നത് എന്നായിരുന്നു എ.ഡി.ജി.പിയുടെ മറുപടി. റവന്യൂ മന്ത്രി കെ. രാജൻ ഇക്കാര്യത്തിൽ മൊഴി നൽകിയിരുന്നു. വിരമിക്കുന്നതിനു തൊട്ടുമുൻപാണ് മുൻ ഡിജിപി എസ്.ദർവേഷ് സാഹിബ് റിപ്പോർട്ട് നൽകിയത്. സി.പി.ഐ ശക്തമായി രംഗത്തുള്ള സാഹചര്യത്തിൽ അജിത്കുമാറിന് എതിരെ മുഖ്യമന്ത്രിയുടെ നിലപാടും ശ്രദ്ധേയമാണ്.

