ന്യൂഡൽഹി: ഇനിമുതൽ ബാങ്ക് ഉപഭോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടുകളുടെ അവകാശികളായി നാലുപേരെ ചേർക്കാം. നിക്ഷേപർക്ക് പണം തിരികെ നൽകുന്നതിലെ കാര്യക്ഷമത ഉറപ്പാക്കുന്നതിനാണ് ഈ നീക്കം. 2025ൽ ഭേദഗതി ചെയ്ത ബാങ്ക് നിയമങ്ങൾ പ്രകാരം, അവകാശികളുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകൾ 2025 നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 15നാണ് ഭേദഗതി ചെയ്ത ബാങ്കിംഗ് നിയമങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനത്തിൽ അഞ്ച് നിയമനിർമ്മാണങ്ങളിലായി ആകെ 19 ഭേദഗതികളുണ്ട്. നിക്ഷേപകർക്ക് അവരുടെ ഇഷ്ടാനുസരണം അക്കൗണ്ട് തുടങ്ങുന്ന സമയത്തോ പിന്നീടോ അവകാശികളുടെ പേര് ചേർക്കാം. ഇങ്ങനെ നിക്ഷേപകർക്കും അവരുടെ അവകാശികൾക്കും അക്കൗണ്ടുകളിലെ പണം എളുപ്പത്തിൽ ലഭിക്കും.
ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾക്ക് അവകാശികളായും നാലു പേരെ ചേർക്കാം. ആദ്യം ചേർത്ത അവകാശിയുടെ മരണശേഷം മാത്രമേ അടുത്ത അവകാശി പ്രാബല്യത്തിൽ വരികയുള്ളൂ, നിക്ഷേപകർക്ക് നാല് പേരു വരെ നാമനിർദ്ദേശം ചെയ്യാനും ഓരോരുത്തർക്കും അവകാശത്തിന്റെ എത്ര വിഹിതം നൽകണമെന്ന് വ്യക്തമാക്കാനും കഴിയും.
ബാങ്കിംഗ് മേഖലയിലെ ഭരണ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുക, നിക്ഷേപകരുടെയും അവകാശികളുടെയും സംരക്ഷണം വർദ്ധിപ്പിക്കുക, പൊതുമേഖലാ ബാങ്കുകളിലെ ഓഡിറ്റ് ഗുണനിലവാരം മെച്ചപ്പെടുത്തുക, മെച്ചപ്പെട്ട നാമനിർദ്ദേശ സൗകര്യങ്ങളിലൂടെ ഉപഭോക്തൃ സൗകര്യം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് 2025ൽ ഭേദഗതി ചെയ്ത ബാങ്കിംഗ് നിയമം ലക്ഷ്യമിടുന്നത്.

