ബഹ്റൈനിൽ കണ്ടെത്തിയ എട്ട് കാലുകളുള്ള വിചിത്ര ജീവി ഒട്ടക ചിലന്തിയാണെന്ന് സ്ഥിരീകരണം. കഴിഞ്ഞ ദിവസം അല്‍ റാംലിയിൽ ജീവിയെ കണ്ടതോടെ താമസക്കാർ പരിഭ്രാന്തരായിരുന്നു. നോർത്തേണ്‍ കൗണ്‍സിലർ അബ്ദുള്ള അഷൂറാണ് ഇക്കാര്യം അറിയിച്ചത്. കുത്തേറ്റാല്‍ അസഹനീയമായ വേദനയുണ്ടാവുമെങ്കിലും വിഷമില്ലാത്തതിനാല്‍ മനുഷ്യർക്ക് കാര്യമായ ദോഷം വരുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സൗദി അറേബ്യയില്‍ നിന്നെത്തിയ പഴം-പച്ചക്കറി കയറ്റുമതിയിലൂടെ ആകസ്മികമായി ഇവ ബഹ്റൈനില്‍ എത്തിയതാകാമെന്ന് അഷൂർ സംശയം പ്രകടിപ്പിച്ചു. മാർച്ച് അവസാനം മുതല്‍ ഏപ്രില്‍ ആദ്യവാരം വരെയാണ് ഇവ സാധാരണയായി പ്രത്യക്ഷപ്പെടുന്നത്. രാജ്യത്ത് ഇതിനുമുമ്ബും ഒട്ടക ചിലന്തികളെ കണ്ടെത്തിയിട്ടുണ്ട്.വീടുകളില്‍ ഇവയെ കണ്ടാല്‍ പരിഭ്രാന്തരാകാതെ ആരോഗ്യ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈൻ നമ്ബറായ 80008100 ല്‍ വിളിക്കണമെന്നും, സ്വയം നേരിടാൻ ശ്രമിക്കാതെ വിദഗ്ധരുടെ സഹായം തേടണമെന്നും അഷൂർ നിർദേശിച്ചു. ആവശ്യമെങ്കില്‍ കടകളില്‍ ലഭ്യമായ ബഗ് സ്പ്രേകള്‍ ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.