ബഹ്റൈനില്‍ അനുമതിയില്ലാതെ മറ്റുള്ളവരുടെ സ്വകാര്യത പരസ്യമാക്കിയില്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം.വ്യക്തിയുടെ സല്‍പ്പേരിനോ അന്തസ്സിനോ കളങ്കമുണ്ടാക്കിയാല്‍ ശിക്ഷയുടെ കാഠിന്യം വര്‍ദ്ധിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അമാന്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ബോധവല്‍ക്കരണ വീഡിയോയും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
മറ്റൊരാളുടെ അനുമതിയില്ലാതെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നതും പ്രചരിപ്പിക്കുന്നതും ഗുരുതരമായ കുറ്റമാണെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ രാജ്യം പ്രതിഞ്ജാബന്ധമാണെന്നും നിയമങ്ങള്‍ ലംഘിക്കുന്നവര്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. ആര്‍ട്ടിക്കിള്‍ 370 പ്രകാരം, ഇത്തരം പ്രവര്‍ത്തികള്‍ അഞ്ച് വര്‍ഷം വരെ തടവും 5,000 ദിനാര്‍ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.അനുമതി ഇല്ലാതെ സംഭാഷണങ്ങള്‍ രഹസ്യമായി റെക്കോഡ് ചെയ്യുക, മറ്റൊരാളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുക എന്നിവയെല്ലാം നിയമത്തിന്റെ പരിധിയില്‍ വരും. അപകടത്തില്‍പെട്ടവരുടെ ചിത്രങ്ങള്‍ എടുക്കുന്നതും കുറ്റകരമാണ്. അനുമതിയില്ലാതെ ഒരാളുടെ ചിത്രമെടുക്കുന്നത് തന്നെ നിയമ വിരുദ്ധമാണന്നിരിക്കെ അവ പ്രചരിപ്പിച്ചാല്‍ കുറ്റത്തിന്റെ കാഠിന്യം പിന്നെയും വര്‍ദ്ധിക്കും.മറ്റുള്ളവരുടെ സ്വകാര്യതയുലേക്ക് കടന്നു കയറുന്ന ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ടിക് ടോക്ക്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ ഇത്തരം പ്രചാരണങ്ങള്‍ വ്യാപകമാവുകയും പരാതികള്‍ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത് എത്തിയിരിക്കുന്നത്.

