ബഹ്റൈൻ കേരളീയ സമാജത്തിൽ കഴിഞ്ഞ രണ്ടാഴ്ചകളിലായി നടന്നു വന്ന ഇന്തോ-ബഹ്റൈൻ ഡാൻസ് & മ്യുസിക്കൽ ഫെസ്റ്റ് സമാപിച്ചു.സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നിറഞ്ഞ ജനാവലിയുടെ മുന്നിൽ പ്രമുഖ സംഗീതജ്ഞയും ചലച്ചിത്ര പിന്നണി ഗായികയുമായ വൈക്കം വിജയലക്ഷ്മി അവതരിപ്പിച്ച സംഗീതകച്ചേരിയും ഗായത്രി വീണവാദനത്തോടെയുമാണ് സാംസ്കാരികോത്സവത്തിന് തിരശ്ശീല വീണത്.
ഇന്ത്യയുടെ ബഹ്റൈനിലെ സാംസ്കാരിക മുഖമാണ് ബഹ്റൈൻ കേരളീയ സമാജം എന്നും ഇന്ത്യയും ബഹ്റൈനും തമ്മിൽ നൂറ്റാണ്ടുകളായി നില നിൽക്കുന്ന സാസ്കാരിക വിനിമയത്തിൻ്റെ അടയാളപ്പെടുത്തലായാണ് ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെയും ബഹ്റൈൻ്റെ 50-ാം ദേശീയ ദിനാഘോഷത്തിൻ്റെയും ഭാഗമായി 2001 ൽ ഇന്തോ-ബഹ്റൈൻ ഡാൻസ്& മ്യൂസിക്കൽ ഫെസ്റ്റിന് തുടക്കം കുറിച്ചതെന്നും സമാപനച്ചടങ്ങിൻ്റെ ആമുഖമായി സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള പറഞ്ഞു. വരും വർഷങ്ങളിലും ഇരുരാജ്യങ്ങളിലെയും പ്രമുഖ കലാകാരന്മാരെ അണിനിരത്തിക്കൊണ്ടുള്ള വൈവിധ്യമാർന്ന സാംസ്കാരിക സായാഹ്നങ്ങൾ ഒരുക്കുമെന്ന് ചടങ്ങിന് സ്വാഗതം ആശംസിച്ചു കൊണ്ട് ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ അറിയിച്ചു.ഫെസ്റ്റിൻ്റെ കൺവീനർ പ്രശാന്ത് ഗോവിന്ദപുരം കലാകാരന്മാരെ സദസ്സിന് പരിചയപ്പെടുത്തി.
ഇന്ത്യൻ എംബസിയുടെയും ബഹ്റൈൻ കൾച്ചറൽ ആൻഡ് ആൻ്റിക്വിറ്റീസിൻ്റെയും സൂര്യയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച നൃത്ത സംഗീതോത്സവം ഈ മാസം രണ്ടിനാണ് ആരംഭിച്ചത്.പ്രമുഖ കർണ്ണാടക സംഗീതജ്ഞരായ സന്ദീപ് നാരായണൻ, കുന്നക്കുടി എം.ബാലമുരളികൃഷ്ണ, പ്രശസ്ത ,മാൻഡിലിൻ വാദകനായ യു.രാജേഷ്, ബഹ്റൈനിലെ പ്രമുഖ ഗായകൻ മുഹമ്മദ് അസീരി പ്രശസ്ത നർത്തകരായ മേതിൽ ദേവിക, ആശാ ശരത്ത് ഉത്തര ശരത്ത് എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചത്.വിദേശികളും സ്വദേശികളുമായ നിരവധി പേർ പങ്കെടുത്തു.