ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കുത്തിയോട്ട സമതിയുമായി സഹകരിച്ച് കേരളീയ സമാജത്തിൽ വെച്ച് ഓണാട്ടുകര ഫെസ്റ്റ് 2025 നടന്നു.ഫെബ്രുവരി 07 വെള്ളിയാഴ്ച കേരളീയ സമാജത്തിൽ വെച്ച് നടന്ന ഓണാട്ടുകര ഫെസ്റ്റ് 2025 രാവിലെ 10 ന് ശിവകുമാർ തിരി തെളിയിച്ചു.തുടർന്ന് സോപാനം കലാകാരൻമാർ അവതരിപ്പിച്ച സോപാനസംഗീതവും ഘോഷയാത്രയും നടന്നു. 11 മണിക്ക് നടന്ന ഔദ്യോഗിക പരിപാടിയിൽ ബഹ്‌റൈൻ കേരളിയ സമാജം സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ആക്ടിങ് പ്രസിഡൻ്റ് ദിലീഷ് കുമാർ, ട്രഷറർ ദേവദാസ് കുന്നത്ത് കുത്തിയോട്ട സമതിയുടെ രക്ഷാധികാരിയും, ഓണാട്ടുകര ഫെസ്റ്റ് 2025 ൻ്റെ കോർഡിനേറ്ററുമായ രഘുനാഥൻ നായർ, കൺവീനർ സന്തോഷ് ബാബു, സുനിൽ മാവേലിക്കര എന്നിവർ പങ്കുത്തു.
സമ്പന്നമായ കാർഷിക സംസ്കൃതിയുടെയും ക്ഷേത്ര സംസ്ക്കാരത്തിന്റെയും ക്ഷേത്ര കലകളുടെയും ഉത്സവപ്പെരുമയുടെയും നാടായ ഓണാട്ടുകരയുടെ പെരുമ വിളിച്ചോതുന്ന തരത്തിലായിരുന്നു ഓണാട്ടുകര ഫെസ്റ്റ് 2025 സംഘടിപ്പിച്ചത്.വിഭവസമൃദ്ധമായ കഞ്ഞി സദ്യ 11. 30 ന് ആരംഭിച്ച് ഉച്ചക്ക് 2 മണിക്ക് അവസാനിച്ചു.കഞ്ഞി , അസ്ത്രം, മുതിര, ഉണ്ണിയപ്പം, കടുമാങ്ങ, അവൽ, പപ്പടം എന്നിവയായിരുന്നു കഞ്ഞി സദ്യയുടെ വിഭവങ്ങൾ.രണ്ടായിരത്തി അഞ്ഞൂറിൽ അധികം പേർ കഞ്ഞിസദ്യയിൽ പങ്കെടുത്തു.
വൈകിട്ട് സോപാനം കലാകാരൻമാർ അവതരിപ്പിച്ച പഞ്ചവാദ്യത്തിന് ശേഷം 7 മണിക്ക് പ്രൗഡഗംഭീരമായ സദസ്സിൽ ഓണാട്ടുകര നിവാസികളുടെ നാടൻ കലാരൂപമായ ചെട്ടികുളങ്ങര കുത്തിയോട്ട സമിതി ബഹ്‌റൈൻന്റെ 100 ൽപരം കുത്തിയോട്ട കലാകാരന്മാർ അവതരിപ്പിച്ച അനുഷ്ടാന കലയായ കുത്തിയോട്ടപ്പാട്ടും ചുവടും നടന്നു.
ചടങ്ങിൽ സച്ചിൻ ശങ്കർ, ശിവകുമാർ, രഘു ചന്ദ്രൻ, ജയൻ ചാങ്ങയിൽ , രതീഷ് , രഘുനാഥൻ നായർ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിന് വർഗ്ഗീസ് കാരക്കൽ, ദിലീഷ് കുമാർ, ദേവദാസ് കുന്നത്ത്, സി. പി വർഗ്ഗീസ്. സുഗുണൻ പിള്ള എന്നിവർ നേതൃത്വം നൽകി.
രാത്രി 10 മണിക്ക് വിഭവ സമൃദ്ധമായ സദ്യയോടു കൂടി ചടങ്ങു സമാപിച്ചു.