പാല: കോട്ടയം പാലായിൽ കാറും സ്‌കൂട്ടറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുയുവതികൾ മരിച്ചു. പാലാ പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ ഭാര്യ ജോമോൾ (35), മേലുകാവ് നല്ലംകുഴിയിൽ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണ് മരിച്ചത്. പാലാ തൊടുപുഴ ഹൈവേയിൽ മുണ്ടാങ്കൽ പള്ളിക്കു സമീപം രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തി ഇരുസ്‌കൂട്ടറുകളെയും ഇടിച്ച കാർ പിന്നീട് മതിലിൽ ഇടിച്ചാണു നിന്നത്. അപകടത്തിൽ ജോമോളുടെ ഏകമകൾ അന്നമോൾ(12)ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കുട്ടി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പാലായിലെ സ്വകാര്യ ബിഎഡ് കോളജിലെ നാലു വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. ബിഎഡ് പരിശീലനത്തിനായി രാമപുരം ഭാഗത്തേക്കു പോകുകയായിരുന്നു ഇവർ. സ്‌കൂട്ടർ യാത്രക്കാർ തൊടുപുഴ ഭാഗത്തുനിന്ന് പാലായിലേക്കു പോകുകയായിരുന്നു. ഇവരുടെ കൈവശം ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇനി ഇവരുടെ വൈദ്യപരിശോധന പൂർത്തിയാക്കണം. അപകടത്തിന് കാരണം അമിതവേഗതയായിരുന്നു.
പാലാ സെന്റ് മേരീസ് സ്‌കൂളിൽ ആറാംക്ലാസ് വിദ്യാർഥിയായ അന്നമോളെ സ്‌കൂളിൽ വിടാൻ പോകുകയായിരുന്നു ജോമോൾ. ധന്യ പാലായിലെ സ്വകാര്യ ബാങ്കിൽ ജീവനക്കാരിയാണ്. ജോലിക്കു പോകുമ്പോഴായിരുന്നു അപകടം. ധന്യയുടെ മക്കൾ: ശ്രീനന്ദൻ, ശ്രീഹരി.

