അമരാവതി: രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ഒന്നാമനായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (A.D.R), നാഷണൽ ഇലക്ഷൻ വാച്ച് (N.E.W) എന്നിവയുടെ റിപ്പോർട്ട് പ്രകാരം 931 കോടി രൂപയുടെ ആസ്തിയാണ് ചന്ദ്രബാബു നായിഡുവിനുള്ളത്. തെലുങ്കുദേശം പാർട്ടി (ടി.ഡി.പി) മേധാവിയായ ചന്ദ്രബാബു നായിഡുവിന്റെ സ്വത്തിൽ 810 കോടിയിലധികം രൂപയുടെ വാഹനങ്ങൾ, സ്വർണം, പണം എന്നിവയും 121 കോടിയിലധികം രൂപയുടെ വീടുകൾ, സ്ഥലങ്ങൾ എന്നീ സ്വത്തുക്കളും ഉൾപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 27 സംസ്ഥാന നിയമസഭകളിൽ നിന്നും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള നിലവിലെ 30 മുഖ്യമന്ത്രിമാർ സമർപ്പിച്ച സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.
ഭാരതീയ ജനതാ പാർട്ടിയെ (ബി.ജെ.പി) പ്രതിനിധികരിക്കുന്ന അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 332 കോടിയിലധികം രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. 165 കോടി രൂപ മൂല്യമുള്ള വാഹനങ്ങൾ, സ്വർണ്ണാഭരങ്ങൾ, പണം തുടങ്ങിയവയും 167 കോടി രൂപയുടെ വീടുകൾ, സ്ഥലങ്ങൾ എന്നിവയുമുണ്ട്. പട്ടികയിൽ മൂന്നാം സ്ഥാനം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ്. 51 കോടിരൂപയുടെ ആസ്തിയുണ്ട് സിദ്ധരാമയ്യക്ക്. ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ (എ.ഐ.ടി.സി) പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്കാണ് കുറവ് ആസ്തി. 15.38 ലക്ഷം രൂപയാണ് മമതയുടെ ആകെ ആസ്തി.
ഏറ്റവും കുറഞ്ഞ ആസ്തിയുള്ള മറ്റ് മുഖ്യമന്ത്രിമാരിൽ ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ഉൾപ്പെടുന്നു. അദ്ദേഹത്തിന് ആകെ 55.24 ലക്ഷം രൂപയുടെ ആസ്തിയാണുള്ളത്. അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയന് 31.8 ലക്ഷം രൂപയുടെ വാഹനങ്ങളും, സ്വർണ്ണാഭരങ്ങളും 86.95 ലക്ഷം രൂപയുടെ വീടും മറ്റു സ്ഥലങ്ങളും ഉൾപ്പെടെ 1.18 കോടി രൂപയുടെ ആസ്തിയുണ്ട്.

