തിരുവനന്തപുരം മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ ശൈലി അദ്ദേഹമോ പാർട്ടിയോ തിരുത്തണമെന്ന് സിപിഐ സംസ്ഥാന കൗൺസിൽ യോഗം. അതു സാധിക്കുന്നില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി മാറി നിൽക്കുന്നതാകും നല്ലത്. യോഗത്തിൽ പിണറായിയുടെ ശൈലിക്കെതിരെ രൂക്ഷവിമർശനമാണ് ഉണ്ടായത്. പിണറായി- വെള്ളാപ്പള്ളി സഖ്യം ന്യൂനപക്ഷത്തെ അകറ്റി. ഭൂരിപക്ഷ വോട്ട് കിട്ടുമെന്നു വിചാരിച്ചാകും രണ്ടുപേരും കൂടി ഇതെല്ലാം ചെയ്തത്. അതൊട്ടു കിട്ടിയില്ല; ന്യൂനപക്ഷം ശത്രുക്കളുമായി. എല്ലാം പിണറായി തിരുമാനിക്കുന്നതു കൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്.
ഈ ശൈലി തിരുത്തണമെന്നു പറയാൻ സിപിഎമ്മിനു ധൈര്യമില്ല. അവർക്ക് സാധിക്കുന്നില്ലെങ്കിൽ സിപിഐ എങ്കിലും ചെയ്യണം. കൗൺസിലിൽ ഉയർന്ന ഈ ആവശ്യം എങ്ങനെ നടപ്പാക്കാൻ സാധിക്കുമെന്ന മറുചോദ്യമാണ് മറുപടിയിൽ സെക്രട്ടറി ബിനോയ് വിശ്വം ഉന്നയിച്ചത്. ‘ഇവിടെ വന്ന വിമർശനങ്ങൾ പലതും ശരിയാണ്. പക്ഷേ, മുഖ്യമന്ത്രിക്ക് എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അതു തിരുത്തേണ്ടത് അദ്ദേഹത്തിന്റെ പാർട്ടിയാണ്. സിപിഐക്ക് എങ്ങനെ അത് പറയാൻ കഴിയും? ബിനോയ് ചോദിച്ചു.
സംസ്ഥാന നിർവാഹകസമിതി യോഗത്തിനു പിന്നാലെയാണു കൗൺസിലിലെയും വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കു കടക്കാൻ യോഗം തീരുമാനിച്ചു. സിപിഐ മത്സരിക്കുന്ന 25 സീറ്റുകളിലെ ചുമതലക്കാരെയും നിശ്ചയിച്ചു.

