തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) കുടിശിക അനുവദിച്ചു. പത്ത് ശതമാനം കുടിശികയാണ് അനുവദിച്ചത്. ഇതുസംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ആണ് ഉത്തരവ് പുറപ്പെടുവിച്ചു.
മാർച്ചിലെ ശമ്പളത്തോടൊപ്പമാണ് കുടിശിക ലഭിക്കുക. പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജീവനക്കാർക്ക് 32 ശതമാനം നിരക്കിലായിരിക്കും ഡിഎ ലഭിക്കുക. കഴിഞ്ഞയാഴ്ച മൂന്ന് ശതമാനം കുടിശിക അനുവദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പത്ത് ശതമാനം കൂടി അനുവദിച്ചിരിക്കുന്നത്. ഇതോടെ ബഡ്ജറ്റിൽ വാഗ്ദാനം ചെയ്തിരുന്ന ഡിഎ കുടിശിക സർക്കാർ നടപ്പിലാക്കിയിരിക്കുകയാണ്. 35 ശതമാനം ഡിഎ ആണ് സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ടിയിരുന്നത്. 22 ശതമാനമായിരുന്നു കൊടുത്തുകൊണ്ടിരുന്നത്. 13 ശതമാനം കുടിശികയായിരുന്നു. ഇത് ഗഡുക്കളായി നൽകുമെന്നായിരുന്നു ബഡ്ജറ്റിലെ പ്രഖ്യാപനം.

