ബംഗളൂരു: വെറും 20 വർഷം കൊണ്ട് റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ അതികായനായി മാറിയയാളായിരുന്നു കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയി. ബംഗളൂരുവിലെ സ്വന്തം കോര്‍പ്പറേറ്റ് ഓഫീസില്‍ സ്വയം വെടിയുതിര്‍ത്ത് അദ്ദേഹം മരിച്ചുവെന്ന വാര്‍ത്ത ബിസിനസ് ലോകം അവിശ്വസനീയതയോടെയാണ് ശ്രവിച്ചത്. സജീവമായി തന്നെ നില്‍ക്കുമ്പോഴാണ് 56കാരന്റെ അപ്രതീക്ഷിത വിയോഗം. ഒരു സാധാരണക്കാരനായി തുടങ്ങി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സ്വന്തം പേര് എഴുതിചേര്‍ക്കാന്‍ റോയിക്ക് കഴിഞ്ഞു.
കേരളത്തിൽ മാത്രമല്ല ബ ഗള്‍ഫിലും അദ്ദേഹത്തിൻ്റെ സാമ്രാജ്യം വളർന്നു. വന്‍ നിക്ഷേപങ്ങളാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് നടത്തിയിട്ടുള്ളത്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മാറുന്ന ട്രെന്‍ഡുകളും ദീര്‍ഘവീക്ഷണവുമാണ് സി.ജെ റോയി എന്ന വ്യവസായിയെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉന്നതങ്ങളിലെത്തിച്ചത്. ദക്ഷിണേന്ത്യയിലെ എല്ലാ നഗരങ്ങളിലും സജീവ സാന്നിദ്ധ്യമാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്.
കൊച്ചിയില്‍ ജനിച്ച റോയ് കോളജ് വിദ്യാഭ്യാസത്തിനു ശേഷം സ്വിറ്റ്‌സര്‍ലന്‍ഡിലെ എസ്ബിഎസ് ബിസിനസ് സ്‌കൂളില്‍നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റ് നേടി. ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവച്ചാണ് 2006 ൽബിസിനസിലേക്ക് ഇറങ്ങിയത്. ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാനും കമ്പനിക്ക് കഴിഞ്ഞിരുന്നു.
200ന് അടുത്ത് വന്‍കിട പ്രോജക്റ്റുകളിലായി 15,000ല്‍ അധികം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. റിയല്‍ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, വ്യോമയാനം, അന്താരാഷ്ട്ര വ്യാപാരം എന്നീ മേഖലകളില്‍ ഗ്രൂപ്പ് സാന്നിദ്ധ്യമറിയിച്ചു. കേരളത്തില്‍ നിരവധി റിയാലിറ്റി ഷോകള്‍ സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെസ്റ്റിന്‍ഡീസ് ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായിരുന്നു കോണ്‍ഫിഡന്റ് ഗ്രൂപ്പ്.
നാല് മലയാള സിനിമകളും നിര്‍മിച്ചു.

