തിരുവനന്തപുരം: കെ ടെറ്റ് ഇല്ലാത്ത അദ്ധ്യാപകരെ സ്ഥിരപ്പെടുത്താമെന്ന് സർക്കാർ. എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിലെ സുപ്രീം കോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമായിരിക്കുമെന്നും ഇതുസംബന്ധിച്ച് എജിയുടെ നിയമോപദേശം ലഭിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
‘എൻഎസ്എസിന് ബാധകമായ വിധി മറ്റ് മാനേജ്മെന്റുകൾക്കും ബാധകമായിരിക്കും. കെ ടെറ്റ് ഇല്ലാത്ത അദ്ധ്യാപകരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രണ്ടുവർഷത്തിനുള്ളിൽ കെ ടെറ്റ് നേടിയാൽ മതി. കെ ടെറ്റ് ഇല്ലാത്തത് സ്ഥാനക്കയറ്റത്തെ ബാധിക്കുന്നത് ഒഴിവാക്കും. സുപ്രീം കോടതി വിധി അനുസരിച്ചായിരിക്കും അന്തിമ തീരുമാനം’- ശിവൻകുട്ടി പറഞ്ഞു.
ഭിന്നശേഷി അദ്ധ്യാപക സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവ് മറ്റ് മാനേജ്മെന്റുകൾക്ക് കൂടി ബാധകമാക്കാനുള്ള നിർണായക തീരുമാനമാണ് സംസ്ഥാന സർക്കാരെടുത്തത്. ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാർ സ്വീകരിച്ച കർശന നിലപാടിനെതിരെ ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഉൾപ്പടെയുള്ളവർ ശക്തമായ സമരവുമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അനുനയ നീക്കവുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.
ഉത്തരവ് വന്നാൽ തടഞ്ഞുവച്ചിരിക്കുന്ന നിരവധി അദ്ധ്യാപക നിയമനങ്ങൾക്ക് അംഗീകാരം ലഭിക്കാനാണ് സാദ്ധ്യത. അന്തിമ തീരുമാനം സുപ്രീം കോടതി വിധി പ്രകാരമെന്ന ഉപാധിവച്ചായിരിക്കും ഉത്തരവ് ഇറക്കുക. .

