ന്യൂഡൽഹി: രണ്ടാഴ്‌ചയ്‌ക്കിടെ തുടർച്ചയായ നാലാം തവണയും ഇന്ധനവില വർദ്ധനവ്. പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് ലിറ്ററിന് 2.71 രൂപയുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഇതോടെ പെട്രോൾ 115.32 രൂപയും ഡീസലിന് 104.41 രൂപയുമായി.ഏറെനാളിന് ശേഷം മേയ് 15നാണ് ഇന്ധനവിലയിൽ രാജ്യത്ത് വർദ്ധന ഉണ്ടായത്. അന്നുമുതൽ ഇന്നുവരെ പെട്രോളിന് 7.50 രൂപയുടെയും ഡീസലിന് എട്ട് രൂപയുടെയും വമ്പൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇന്നത്തെ വിലവർദ്ധനവോടെ ഡൽഹിയിൽ പെട്രോളിന് വില 102.12 രൂപയായി.ഡീസലിനാകട്ടെ 92.49 രൂപയിൽ നിന്ന് 95.20 രൂപയായി. ക്രൂഡോയിൽ വിലയിൽ ആഗോളതലത്തിലെ ഉയർച്ചയും രൂപയുടെ തകർച്ചയും കാരണം ഇന്ധന ഇറക്കുമതിയിൽ വന്ന ചെലവാണ് ഇന്ധന വിലക്കയറ്റം രാജ്യത്ത് നടത്താൻ ഇന്ധനകമ്പനികൾ തീരുമാനിച്ചത്.
പശ്ചിമേഷ്യയിൽ നാളുകളായി തുടരുന്ന സംഘർഷവും ക്രൂഡോയിൽ വിലയിൽ വരുന്ന ഉയർച്ചയും തകർച്ചയിൽ നിന്ന് കരകയറുന്ന എണ്ണകമ്പനികൾക്ക് അധികസമ്മർദ്ദം ചെലുത്തുന്നതായി ഒൻജിസിയും ഭാരത് പെട്രോളിയവുമടക്കം ദേശീയ എണ്ണകമ്പനികളും വ്യക്തമാക്കുന്നു.

