തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ പ്രവൃത്തി ദിവസം ആഴ്ചയിൽ ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കാനുള്ള നിർദ്ദേശത്തിന് അംഗീകരിച്ച് സർവീസ് സംഘടനകളുടെ അംഗീകാരം. പ്രവൃത്തി സമയം കൂട്ടുന്നതും അംഗീകരിച്ചു. എന്നാൽ പൊതു അവധിയും കാഷ്വൽ ലീവും ചുരുക്കാൻ അനുവദിക്കില്ലെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. ചീഫ് സെക്രട്ടറി സർക്കാർ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ മീറ്റിംഗിലാണ് സംഘടനകൾ അഭിപ്രായം വ്യക്തമാക്കിയത്. സർക്കാരിന്റെ തീരുമാനം അറിയിക്കാമെന്നാണ് ചീഫ് സെക്രട്ടറി യോഗത്തിൽ വ്യക്തമാക്കിയത്.
നിലവിൽ 42 മണിക്കൂറാണ് ആഴ്ചയിലെ പ്രവൃത്തി സമയം. ഒരു ദിവസം കുറയ്ക്കുമ്പോൾ ആഴ്ചയിൽ ഏഴ് മണിക്കൂറിന്റെയും മാസത്തിൽ 21 മണിക്കൂറിന്റെയും വർഷത്തിൽ 36 ദിവസത്തെയും കുറവുണ്ടാകും. പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചാക്കുന്നത് സർക്കാരിന് സാമ്പത്തിക നേട്ടമുണ്ടാക്കും. ഭരണച്ചെലവ് കുറയ്ക്കാം. കൂടുതൽ സമയം മറ്റാവശ്യങ്ങൾക്ക് ലഭിക്കും. ജീവനക്കാരുടെ ഉൽപാദന ക്ഷമതയും കാര്യശേഷിയും കൂട്ടാം.

