ഐടി കമ്പനി ഉടമയെ ഹണിട്രാപ്പിൽ കുടുക്കി 30 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ദമ്പതികൾ പിടിയിൽ. കാക്കനാട് ഇൻഫോ പാർക്കിലെ ഐടി കമ്പനി ഉടമയുടെ പരാതിയിലാണ് നടപടി. കമ്പനി ഉടമയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുൻപ് ജോലി ചെയ്തിരുന്ന തൃശൂർ ചാവക്കാട് വലപ്പാട് വീട്ടിൽ ശ്വേത ബാബു, ഭർത്താവ് കൃഷ്ണരാജ് എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഐടി കമ്പനി ഉടമയ്ക്ക് ശ്വേതയുമായി വിവാഹേതരബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്നും രഹസ്യ ചാറ്റുകൾ പുറത്തുവിട്ട് നാണക്കേടുണ്ടാക്കുമെന്നും ബലാത്സംഗക്കേസിൽ പെടുത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. തുടർന്ന് ഈ മാസം 27ന് കമ്പനിയിലെ മൂന്നു ജീവനക്കാരെ ഇവർ ഹോട്ടലിൽ വിളിച്ചു വരുത്തി. 30 കോടി രൂപ നൽകണമെന്നും അതിന്റെ ഉറപ്പിനായി മുദ്രപ്പത്രത്തിൽ കമ്പനി ഉടമയെക്കൊണ്ട് ഒപ്പുവയ്ക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടു.
അതിനോടൊപ്പം 10 കോടി രൂപ കൃഷ്ണരാജിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനും 10 കോടി രൂപയുടെ വീതം 2 ചെക്കുകൾ നൽകണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. തുടർന്ന് കമ്പനി ഉടമയുടെ അക്കൗണ്ടിൽ നിന്ന് 50,000 രൂപ ഭീഷണിപ്പെടുത്തി വാങ്ങിച്ചു. പിറ്റേന്ന് 20 കോടിയുടെ ചെക്കുകളും വാങ്ങുകയായിരുന്നു. തുടർന്നാണ് കമ്പനി ഉടമ പൊലീസിൽ പരാതി നൽകിയത്.

