5-ാമത് ഇന്ത്യ-ബഹ്റൈൻ ഉന്നത സംയുക്ത കമ്മീഷൻ യോഗത്തില്‍ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്തു.ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ അറിയിച്ച് എസ് ജയശങ്കർ
5-ാമത് ഇന്ത്യ-ബഹ്റൈൻ ഉന്നത സംയുക്ത കമ്മീഷൻ യോഗത്തില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അല്‍സയാനിയുമായി ചേര്‍ന്ന് പങ്കെടുത്തു.

ഇരു രാജ്യങ്ങളുടെയും സൗഹൃദം, ശക്തമായ വ്യാപാര ബന്ധങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള അടുപ്പം എന്നിവ കൂടാതെ, പുതിയ മേഖലകളായ ബഹിരാകാശം, ഫിൻടെക്, സാങ്കേതികവിദ്യ എന്നിവയില്‍ സഹകരണം വിപുലപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത ജയ്ശങ്കർ എടുത്തുപറഞ്ഞു.

ഉഭയകക്ഷി വ്യാപാരത്തിലും നിക്ഷേപത്തിലുമുള്ള സ്ഥിരമായ വളർച്ചയെ അദ്ദേഹം സ്വാഗതം ചെയ്തു.ആരോഗ്യ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനും ബഹിരാകാശ ഏജൻസികള്‍ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുമായി ഇരു രാജ്യങ്ങളും വിവിധ പദ്ധതികളില്‍ പ്രവർത്തിക്കുകയാണ്. ഈ വർഷം ആദ്യം ആരംഭിച്ച ഇലക്ട്രോണിക് വിസ സംവിധാനം ബഹ്റൈനില്‍ നിന്ന് ഇന്ത്യയിലേക്ക് സന്ദർശകരെ ആകർഷിക്കാൻ സഹായിക്കുമെന്നും ജയ്ശങ്കർ പറഞ്ഞു.സെപ്റ്റംബർ 2025-ല്‍ മൂന്ന് ഇന്ത്യൻ നാവിക കപ്പലുകള്‍ ബഹ്റൈൻ സന്ദർശിച്ചത് പ്രാദേശിക സുരക്ഷയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്.

കൂടാതെ, ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് ബഹ്റൈൻ നേതൃത്വം നല്കുന്ന ശ്രദ്ധയ്ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.പ്രാദേശികവും ആഗോളവുമായ വിഷയങ്ങള്‍ ചർച്ചചെയ്യവേ ഗാസ സമാധാന പദ്ധതിക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ മന്ത്രി അറിയിച്ചു.21-ാമത് മനാമ ഡയലോഗ് വിജയകരമായി പൂർത്തിയാക്കിയതിന് ബഹ്റൈനെ അഭിനന്ദിച്ച മന്ത്രി, ബഹ്റൈൻ്റെ വരാനിരിക്കുന്ന ജിസിസി ഉച്ചകോടി അധ്യക്ഷതയ്ക്ക് ആശംസകള്‍ നേരുകയും, ഇന്ത്യ-ജിസിസി സഹകരണം കൂടുതല്‍ തീവ്രമാക്കാൻ ബഹ്റൈൻ്റെ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

