തിരുവനന്തപുരം: കേരള കോൺഗ്രസിന്റെ (എം) മുന്നണിമാറ്റ നീക്കത്തിന് തടയിടാൻ അതിവേഗം ഇടപെട്ട് സിപിഎമ്മും സർക്കാരും. തലസ്ഥാനത്ത് കെ.എം.മാണിക്ക് സ്മാരകത്തിനായി 25 സെന്റ് ഭൂമി അനുവദിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനത്തോടെയാണ് സി.പി.എം നീക്കം ശക്തമാക്കിയത്. മന്ത്രി വി.എൻ.വാസവൻ കേരള കോൺഗ്രസ് (എം) നേതാക്കളുമായി സമ്പർക്കത്തിലാണ്. പാർട്ടി എൽഡിഎഫ് വിടില്ലെന്ന ആത്മവിശ്വാസം സിപിഎം നേതൃത്വത്തോട് മന്ത്രി പങ്കുവച്ചു. പാർട്ടിയിൽ ഉടലെടുത്ത ഭിന്നത ജോസിന് വീണ്ടുവിചാരമുണ്ടാക്കിയോ എന്ന സംശയത്തിലാണ് കോൺഗ്രസ്. 5 എംഎൽഎമാരും ഒരുമിച്ചായിരിക്കുമെന്നാണ് ജോസ് ആവർത്തിച്ചു വ്യക്തമാക്കിയത്. മുന്നണിമാറ്റത്തിന്റെ പേരിൽ പിളർപ്പ് ചെയർമാൻ ആഗ്രഹിക്കുന്നില്ല. മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് എൻ.ജയരാജ്, പ്രമോദ് നാരായൺ എംഎൽഎ എന്നിവരുമായി മന്ത്രി വാസവൻ ഇക്കഴിഞ്ഞ ദിവസങ്ങളിൽ സംസാരിച്ചു. എൽഡിഎഫ് വിടേണ്ട ഒരു സാഹചര്യവും ഇല്ലെന്ന സൂചനയാണ് ഇവർ നൽകിയത്. ദുബായിൽനിന്നു തിരിച്ചെത്തിയ ജോസിനെ മന്ത്രി കണ്ടെന്ന പ്രചാരണമുണ്ടായെങ്കിലും കൂടിക്കാഴ്ച നടന്നില്ലെന്നാണ് വിവരം. അതേസമയം, സിപിഎം നേതൃത്വം ജോസുമായി ഫോണിൽ ആശയവിനിമയം നടത്തി.

