കോഴിക്കോട്: കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ച് ദയാധനം നൽകി മോചിപ്പിക്കാനുള്ള ശ്രമമാണ് യെമനിലെ പണ്ഡിതന്മാരുമായി ബന്ധപ്പെട്ട് നടത്തുന്നതെന്ന് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ പറഞ്ഞു.
യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനുള്ള ഇടപെടൽ പുരോഗമിക്കുകയാണ്. കോഴിക്കോട് മർക്കസിലെ ഐടിഐ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തലാലിന്റെ കുടുംബക്കാർ സമ്മതിക്കാതെ വധശിക്ഷ ഇളവു ചെയ്യാൻ യെമനിലെ കോടതിക്ക് അനുവാദമില്ല. വീട്ടുകാർ മുഴുവനും സമ്മതിക്കുമോ ഇല്ലയോ എന്നതു സംബന്ധിച്ച ചർച്ചകളാണ് പുരോഗമിക്കുന്നത്. ഇസ്ലാം വർഗീയവാദത്തിന്റെ മതമല്ലെന്നു ലോകത്തെ പഠിപ്പിക്കലും ജനങ്ങൾക്കു നന്മ ചെയ്യാൻ ശ്രമിക്കലും നമ്മുടെ കർത്തവ്യമാണ് എന്ന നിലയ്ക്കാണ് വിഷയത്തിൽ ഇടപെട്ടതെന്നിം കാന്തപുരം വ്യക്തമാക്കി.
ചൊവ്വ രാവിലെ യെമൻ സമയം പത്തുമണിക്കാണ് (ഇന്ത്യൻ സമയം 12.30) തലാലിന്റെ കുടുംബവുമായുള്ള കൂടിക്കാഴ്ച പുനരാരംഭിച്ചത്. അതിൽ പങ്കെടുക്കാൻ യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ നിർദേശപ്രകാരം യെമൻ ശൂറാ കൗൺസിലിലെ ഒരു അംഗം തലാലിന്റെ നാടായ ദമാറിൽ എത്തിയെന്നാണ് അറിയുന്നത്.

