ആലപ്പുഴ: തന്നെ ഉപദേശിക്കാനായിട്ടില്ലെന്നും സൂക്ഷിച്ച് സംസാരിക്കണമെന്നും മന്ത്രി സജി ചെറിയാന് മുതിർന്ന നേതാവ് ജി സുധാകരന്റെ വിമർശനം. സജി ചെറിയാന് അതിനുള്ള പ്രായവും പക്വതയുമായിട്ടില്ല. ആരോടാണെന്ന് ഓർക്കണം. തന്നെ പുറത്താക്കാൻ സജി ചെറിയാൻ ശ്രമിച്ചു. തന്നോട് മത്സരിച്ചവരാരും ജയിച്ചിട്ടില്ല. എന്നും പാർട്ടിക്കൊപ്പമാണ്. സജി ചെറിയാനെതിരെ പാർട്ടി നടപടി എടുക്കണം. പാർട്ടി നശിക്കാൻ പാടില്ല. പാർട്ടി നയം അനുസരിച്ചാണ് പ്രവർത്തനം. പുന്നപ്ര വയലാറിന്റെ മണ്ണിൽ നിന്നുകൊണ്ടാണിത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എ കെ ബാലനെ പോലെ തനിക്ക് മാറേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജി സുധാകരൻ പാർട്ടിയുമായി ചേർന്ന് പോകണമെന്നായിരുന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞത്. പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കണം. പ്രശ്നങ്ങൾ തുറന്നമനസ്സോടെ ചർച്ച ചെയ്യാൻ തയ്യാറാണെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ പാർട്ടിയിലെ ചിലരാണെന്ന ജി സുധാകരന്റെ ആരോപണത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

