ന്യൂഡൽഹി: മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിനുള്ള ആദരവുമായി സൈന്യം. ഡൽഹിയിലെത്തി കരസേന മേധാവിയുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു ആദരം. കൂടിക്കാഴ്ചയിൽ സൈന്യം ടെറിട്ടോറിയൽ ആർമിയുടെ പ്രചാരണത്തിനായി കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്നും മോഹൻലാൽ പറഞ്ഞു. സൈന്യത്തിലേക്ക് കൂടുതൽ ചെറുപ്പക്കാരെ ആകർഷിക്കുന്നതിനായുള്ള പ്രചാരണ പരിപാടികളിൽ സജീവമായി പങ്കാളിയാകുമെന്നും മോഹൻലാൽ അറിയിച്ചു. സൈനിക മേധാവി ഉപേന്ദ്ര ദ്വിവേദിയുമായുള്ള കൂടിക്കാഴ്ച ജീവിതത്തിൽ കിട്ടിയ ഏറ്റവും വിലപ്പെട്ട നിമിഷമാണെന്ന് താരം വിശേഷിപ്പിച്ചു.
‘പതിനാറ് വർഷമായി ഞാൻ ആർമിയിലുണ്ട്. ടെറിട്ടോറിയൽ ആർമിയെ എങ്ങനെ കൂടുതൽ പ്രോത്സാഹിപ്പിക്കാം, നമ്മുടെ പ്രവർത്തനങ്ങളെ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചാണ് സംസാരിച്ചത്. സൈന്യത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ സാധാരണക്കാരെ ഇതിലേക്ക് കൊണ്ടുവരാനുമുള്ള നിരവധി ആശയങ്ങൾ ഞങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. കേരളത്തിൽ ടെറിട്ടോറിയൽ ആർമിയെക്കുറിച്ച് ഇപ്പോഴും അത്ര അറിവില്ലാത്ത സാഹചര്യത്തിൽ ഇത് പ്രധാനമാണ്. രാജ്യസ്നേഹം കൂടുതൽ വളർത്തുക എന്നതും ഇതിന്റെ ലക്ഷ്യമാണ്,’ -കൂടിക്കാഴ്ചയ്ക്ക് ശേഷം മോഹൻലാൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

