കൊച്ചി: കുവൈത്തിൽ നിന്ന് നാടുകടത്തിയതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ശേഷം കാണാതാവുകയും പിന്നീട് കളമശ്ശേരിയിലെ കുറ്റിക്കാട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തുകയും ചെയ്ത ബംഗളൂരു സ്വദേശി സൂരജ് ലാമക്ക് കേരളത്തിന്റെ മണ്ണിൽ അന്ത്യവിശ്രമം. ബന്ധുക്കൾ ഏറ്റുവാങ്ങിയ സൂരജ് ലാമയുടെ മൃതദേഹം കളമശ്ശേരി പൊതുശ്മശാനത്തിൽ സംസ്കരിക്കും. സൂരജ് ലാമയുടെ ഭാര്യയും മകനും അടുത്ത ബന്ധുക്കളുമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ജീർണിച്ച അവസ്ഥയിൽ വേണ്ടെന്ന് വെക്കുകയായിരുന്നു.
സൂരജ് ലാമയുടെ മൃതദേഹം ഏറ്റുവാങ്ങിയ ഭാര്യ വൈകാരികമായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സൂരജ് ലാമയുടേത് വെറുമൊരു മിസ്സിങ് കേസായി കാണരുതെന്നും കൊലപാതകമാണെന്നും ഭാര്യ പറഞ്ഞു. ആശുപത്രി ജീവനക്കാർ ശ്രദ്ധിച്ചിരുന്നെങ്കിൽ തന്റെ ഭർത്താവിനെ നഷ്ടപ്പെടില്ലായിരുന്നു. ലാമയുടെ മരണത്തിൽ കുടുംബത്തിന് നീതി ലഭിക്കണം. കേരളീയരും മാധ്യമങ്ങളും സഹായിക്കണമെന്നും അവർ അഭ്യർഥിച്ചു.

