മലപ്പുറം: ആതവനാട്ടിൽ നിയന്ത്രണം വിട്ട് കരിങ്കൽ ക്വാറിയിലേക്കു വീണ മിനി ലോറിയിലെ ക്ലീനർ മുസ്തഫയെ രക്ഷിക്കാനായില്ല. ലോറി ഉയർത്താനുള്ള ശ്രമം മൂന്ന് തവണ പരാജയപ്പെട്ടിരുന്നു. ക്ലീനർ മുസ്തഫ ലോറിക്കടയിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കടകളിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്ന ലോറിയാണ് ബ്രേക്ക് നഷ്ടമായതിനു പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് ക്വാറിയിലേക്ക് മറിഞ്ഞത്. അപകടത്തിനു പിന്നാലെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ലോറി പൂര്‍ണമായും കുളത്തില്‍ മുങ്ങിയ നിലയിലായിരുന്നു.
ക്വാറി സ്ഥിതി ചെയ്യുന്നത് സ്ഥിരം അപകട മേഖലയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. മാലിന്യവും പ്ലാസ്റ്റികും നിറഞ്ഞതും ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്കരമാണെന്നും നാട്ടുകാര്‍ പറഞ്ഞു. ഏകദേശം 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്കാണ് ലോറി മറിഞ്ഞത്. തിരൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്സും സ്കൂബ ഡൈവേഴ്സും സ്ഥലത്ത് എത്തിയെങ്കിലും വളരെ വൈകിയാണ് ലോറി ഉയര്‍ത്താന്‍ ക്രെയിന്‍ എത്തിയത്. രക്ഷപ്പെട്ട ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.

