തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ യൂറോളജി വിഭാഗം മേധാവി ഡോ. സി.എച്ച്.ഹാരിസിന്റെ ആരോപണങ്ങൾ മറുപടിയുമായി പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താസമ്മേളനം നടത്തുന്നതിനിടെ അവരെ ഫോണിൽ വിളിച്ചത് താനാണെന്ന് ഡി.എം.ഇ ഡോ.വിശ്വനാഥൻ. വാർത്താസമ്മേളനത്തിനിടെ സൂപ്രണ്ടിന്റെ ഫോണിലേക്ക് വന്ന കോളിനെ തുടർന്നാണ് ഇവർ വിശദവിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് കോൾ ചെയ്ത ഉന്നതൻ ആരാണെന്ന് ചോദ്യമുയർന്നിരുന്നു. വിദഗ്ധസമിതി റിപ്പോർട്ട് തുടർന്നാണ് അന്വേഷണമെന്നും ഇക്കാര്യം മാത്രം പറഞ്ഞാൽ മതിയെന്നുമാണ് നിർദേശിച്ചതെന്നും ഡോ. വിശ്വനാഥൻ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ സംസാരിച്ചുകൊണ്ടിരിക്കെ സൂപ്രണ്ടിന്റെ ഫോണിലേക്ക് ആരോ വിളിച്ച് അന്വേഷണ റിപ്പോർട്ട് പൂർണമായി വായിക്കാൻ നിർദേശിച്ചിരുന്നു. ഇക്കാര്യം സൂപ്രണ്ട് പറഞ്ഞതോടെ പ്രിൻസിപ്പൽ റിപ്പോർട്ട് വായിക്കുകയും ചെയ്തു. എന്നാൽ വാർത്താസമ്മേളനത്തിനിടെ പുറത്തുനിന്ന് ഒരാൾ നിർദേശം നൽകിയത് വിവാദമായതിനു പിന്നാലെയാണ് ഡിഎംഇ വിശദീകരണവുമായി രംഗത്തെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയ്ക്കാണ് നിർദേശം നൽകിയതെന്നും ഡിഎംഇ പറഞ്ഞു.

