മഞ്ചേരി (മലപ്പുറം): എളങ്കൂർ ചാരങ്കാവിൽ യുവാവിനെ സുഹൃത്തിന്റെ കാടുവെട്ടു യന്ത്രം ഉപയോഗിച്ചു കഴുത്തറു
ത്ത് കൊലപ്പെടുത്തി. പോരൂർ ചാത്തങ്ങേട്ടുപ്പുറം നടുവിൽപോല പ്രവീൺ(35) ആണ് മരിച്ചത്. പ്രതി കൂമന്തടി മൊയ്തീനെ(35) പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ 6.45-ന് ആയിരുന്നു ദാരുണമായ സംഭവം. കാടുവെട്ടു ജോലി ചെയ്തിരുന്ന പ്രവീണും സുഹൃത്ത് സുരേന്ദ്രനും ബൈക്കിലും സ്‌കൂട്ടറിലുമായി വെട്ടിക്കാട്ടിരിയിലേക്ക് കാട് വെട്ടാൻ പോവുകയായിരുന്നു. ഈ സമയം പ്രതി ചാരങ്കാവ് അങ്ങാടിക്ക് സമീപം ഷെഡ്ഡിൽ നിൽക്കുകയായിരുന്നു. സുരേന്ദ്രൻ സ്‌കൂട്ടർ നിർത്തിയപ്പോൾ പ്രതിയായ മൊയ്തീൻ ഇയാളുടെ അടുത്തെത്തി.
തുടർന്ന് സമീപത്തെ കാട് വെട്ടാനായി യന്ത്രം ചോദിച്ചു. സ്‌കൂട്ടറിൽനിന്ന് യന്ത്രം എടുത്തു. ഇതിനിടെ ബൈക്കിൽ പ്രവീണും സ്ഥലത്തെത്തി. തുടർന്നാണ് മൊയ്തീൻ കാട് വെട്ടുന്ന യന്ത്രം പ്രവീണിന്റെ കഴുത്തിൽവെച്ച് മെഷീൻ പ്രവർത്തിപ്പിച്ചത്. മാരകമായി മുറിവേറ്റ പ്രവീൺ ബൈക്കിൽനിന്ന് പിറകിലേക്ക് മറിഞ്ഞുവീണു. പിന്നാലെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട മൊയ്തീനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

