കഠ്മണ്ഡു: സമൂഹമാധ്യമ നിരോധനത്തിനു പിന്നാലെ നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം ശക്തമായി തുടരുന്നു. തലസ്ഥാനമായ കഠ്മണ്ഡു അടക്കമുള്ള നഗരങ്ങളിൽ പ്രക്ഷോഭത്തിന്റെ അലയൊലികൾ ഉണ്ട്. ത്രിഭുവൻ അടക്കമുള്ള വിമാനത്താവളങ്ങൾ അടച്ചു. രാജ്യത്തിനത്തേക്കും പുറത്തേക്കുമുള്ള വിമാനസർവീസുകൾ പൂർണമായും നിർത്തിവച്ചു. രാജിവച്ച പ്രധാനമന്ത്രി കെ.പി.ശർമ ഒലിയെ സൈന്യം സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയതായാണ് വിവരം. ശർമ ഒലി രാജ്യം വിടുമെന്നാണ് സൂചന. കഠ്മണ്ഡുവിന്റെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
പാർലമെന്റ് മന്ദിരത്തിനും പ്രസിഡന്റ് രാംചന്ദ്ര പൗഡേലിന്റെയും പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെയും ചില മന്ത്രിമാരുടെയും സ്വകാര്യ വസതികൾക്കും തീയിട്ട പ്രക്ഷോഭകാരികൾ, നേപ്പാളി കോൺഗ്രസ് പ്രസിഡന്റും മുൻ പ്രധാനമന്ത്രിയുമായ ഷേർ ബഹാദൂർ ദുബെ, നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ പുഷ്പ കമാൽ ദഹൽ (പ്രചണ്ഡ) എന്നിവരടക്കമുള്ള നേതാക്കളുടെ വീടുകളും ആക്രമിച്ചു. ദുബെയ്ക്കും ഭാര്യയ്ക്കും മർദനമേറ്റതായും റിപ്പോർട്ടുണ്ട്.

