പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ പാസ്പോർട്ട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പിടിച്ചെടുത്തു. പത്മകുമാറിന്റെ വിദേശയാത്രകളിലും അന്വേഷണം നടത്താനാണ് എസ്‌ഐടി ഒരുങ്ങുന്നത്. യാത്രാ ലക്ഷ്യം, കൂടിക്കാഴ്ചകൾ എന്നിവ അന്വേഷിക്കും.
ഇന്നലെ പത്മകുമാറിന്റെ വീട്ടിൽ എസ്‌ഐടി നടത്തിയ റെയ്ഡിൽ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പിടിച്ചെടുത്തിരുന്നു. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും പത്മകുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിക്കുന്ന രേഖകളാണിത്. സർക്കാർ,ദേവസ്വം ബോർഡ്,ഉണ്ണികൃഷ്ണൻ പോറ്റി എന്നിവർ നടത്തിയ ഇടപാടുകളുടെ രേഖ എസ്‌ഐടി കണ്ടെത്തിയതായാണ് വിവരം. 2016 മുതലുള്ള പത്മകുമാറിന്റെ ആദായനികുതിയുടെ കണക്കും ലഭിച്ചിട്ടുണ്ട്.. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12നാരംഭിച്ച പരിശോധന അർദ്ധ രാത്രിയോടെയാണ് അവസാനിച്ചത്.

