കണ്ണൂർ: പാലത്തായി പോക്സോ കേസിൽ പ്രതി കെ പത്മരാജന് ഹൈക്കോടതി ജാമ്യം നൽകി. പ്രതി ഇന്ന് പുറത്തിറങ്ങും. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി മരവിപ്പിച്ചിരുന്നു. വിചാരണക്കോടതി വിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്ന് കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി.
ഇരയായ കുട്ടിയുടെ മൊഴികളിൽ കാര്യമായ വൈരുദ്ധ്യങ്ങളും തിരുത്തുകളുമുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ബിജെപി നേതാവും അദ്ധ്യാപകനുമായ പത്മരാജനെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ കണ്ണൂർ പാലത്തായിയിലെ 10 വയസുകാരിയെ സ്‌കൂളിനകത്തും പുറത്തും വച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ചത്.
ഒരു ലക്ഷം രൂപ ബോണ്ട്, രണ്ടാൾ ജാമ്യവ്യവസ്ഥ തുടങ്ങി ഉപാധികളോടെയാണ് പത്മരാജന് ജാമ്യം അനുവദിച്ചത്. കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ ചുമത്താത്തതും നേരത്തെ വിവാദമായിരുന്നു.