തിരുവനന്തപുരം: നാലുദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തി. വൈകീട്ട് 6.20 നാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ബുധനാഴ്ച 9.35-ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്ററിൽ നിലയ്ക്കലിലേക്ക് പോകും. റോഡ് മാർഗം പമ്പയിലെത്തും. തുടർന്ന് പ്രത്യേക വാഹനത്തിൽ സന്നിധാനത്തും.
ശബരിമല ദർശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്രവിശ്വനാഥ ആർലേക്കർ നൽകുന്ന അത്താഴവിരുന്നിൽ പങ്കെടുക്കും. 23-ന് -10.30-ന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 12.50-ന് ശിവഗിരിയിൽ ശ്രീനാരായണ ഗുരുമഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് പാലാ സെയ്ന്റ്‌തോമസ് കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ പങ്കെടുക്കും. അന്ന് കുമരകത്താണ് താമസം. 24-ന് എറണാകുളം സെയ്ന്റ്‌തേരാസസ് കോളേജിലെ ചടങ്ങിൽ പങ്കെടുത്തശേഷം ഡൽഹിക്ക് മടങ്ങും.

