ബെംഗളൂരു: ബെംഗളൂരുവിൽ ഐടി റെയ്ഡിനിടെ സ്വയം വെടിയുതിർത്ത് അന്തരിച്ച കോൺഫിഡൻറ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ സംസ്കാരം ഇന്ന് നടക്കും. സഹോദരൻറെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലായിരിക്കും സംസ്കാരം.
പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ ഒൻപതോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം കോറമംഗലയിലെത്തിക്കും. സഹോദരൻ സി.ജെ. ബാബുവിൻറെ വീട്ടിൽ ഉച്ചയ്ക്ക് ഒന്നുവരെ പൊതുദർശനം ഉണ്ടാകും. തുടർന്നാകും സംസ്കാരം.
ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണത്തിന് കാരണമെന്ന് കാട്ടി കോൺഫിഡൻറ് ഗ്രൂപ്പ് ഡയറക്ടർ ടി.ജെ. ജോസഫ് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം തുടരുകയാണ്. ഈ സാഹചര്യത്തിൽ കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. കോൺഫിഡൻറ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടെയും മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും. ഡോ. സി.ജെ. റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും. ബെംഗളൂരു സെൻട്രൽ ഡിസിപിക്കാണ് അന്വേഷണ ചുമതല.

